അരൂര്‍: തുക അനുവദിക്കാതെ ചന്തിരൂര്‍ മലിനജല സംസ്കരണ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രഖ്യാപിച്ച് എംപി ജനങ്ങളെ കബളിപ്പിക്കുന്നതായി ആക്ഷേപം. നിര്‍മാണ പ്രതിസന്ധി നീങ്ങിയെന്നും പ്ലാന്റ് ഉടന്‍ യാഥാര്ഥ്യമാകുമെന്നുമാണ കെ.സി. വേണുഗോപാല്‍ എംപി നേരത്തെ പ്രഖ്യാപിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു മൂലം പുത്തന്‍ തോട് മാലിന്യത്തൊട്ടിയായി മാറി കഴിഞ്ഞു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ഒന്നര വര്‍ഷം മുമ്പ് പ്ലാന്റ് നിര്‍മാണത്തിനായി പന്ത്രണ്ടു കോടി അനുവദിച്ചെന്നും, ഇതില്‍ ആറു കോടി രൂപ വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമാണെന്നും പ്രഖ്യാപനമുണ്ടായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചുവെന്നും കരാര്‍ നടപടി പൂര്ത്തീകരിച്ചുവെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കായി.
സംസ്ഥാന സര്‍ക്കാര്‍ തുക നീക്കിവച്ചാലേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉപേക്ഷ കാട്ടിയതാണ് പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായത്. ഇക്കാര്യം മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും എംപിയുടെയും പ്രചരണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുക ഈ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായും വിമര്ശനമുയിര്ന്നിട്ടുണ്ട്. പന്ത്രണ്ടു കോടിക്ക് എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതി ആറുകോടിക്ക് പൂര്‍ത്തിയാക്കുമെന്നാണ് എംപിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം. നേരത്തെ 12 കോടിക്ക് കിറ്റ്കോയുമായാണ് കരാര്‍ ഉറപ്പിച്ചിരുന്നത.്മറ്റൊരു സ്ഥാപനം ആറു കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന വാദവുമായി രംഗത്തെത്തിയതോടെയാണ് കരാര്‍ തുക കുറച്ചതെന്നാണ് ജനപ്രതിനിധികളുടെ വാദം. ഒരു രൂപ പോലും അനുവദിച്ചിട്ടില്ലാത്ത പദ്ധതിയുടെ പേരില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തുന്നത് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: