തൊടുപുഴ: പട്ടാപ്പകല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന കേസില്‍ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കന്യാകുമാരി സ്വദേശി യേശുദാസിനെയാണ് പിടികൂടിയത്. ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി പൊട്ടിച്ച് പണം എടുത്തുകൊണ്ടിരിക്കെയാണ് പ്രതിയെ ഭക്ത ജനങ്ങള്‍ പിടികൂടി തൊടുപുഴ പോലീസിന് കൈമാറിയത്. ഇന്നലെ പുലര്‍ച്ചെ തൊടുപുഴ ടൗണിലെ കാനറാ ബാങ്കിന്റെ എടിഎമ്മന് നേരെ ആക്രമണം നടത്തിയതും ഇയാളാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എറ്റിഎമ്മില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇടവെട്ടിയില്‍ നിന്നും യേശുദാസ് പിടിയിലാകുന്നത്. ഇയാള്‍ ഇടവെട്ടിയില്‍ താമസിച്ച് മേസ്തിരിപ്പണികള് ചെയ്തുവരികാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.യേശുദാസ് എറ്റിഎമ്മിന്റെ ചില്ല് തകര്‍ത്തത് തൊഴിച്ചാണ്. ഇയാളുടെ ചെരുപ്പ് സംഭവത്തിന് തെളിവായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പ്രതി മനോനില നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുന്നത് പോലീസിനെ കുഴക്കുന്നുണ്ട്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് തൊടുപുഴ എസ്.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: