ചേര്‍ത്തല: കോഴപ്പണം പങ്കുവെയ്ക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിപ്പോര്, പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. ആരോപണ വിധേയനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഐ വിഭാഗം നീക്കം തുടങ്ങി. കോടികളുടെ തട്ടിപ്പ് നടന്ന പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
കോണ്‍ഗ്രസിലെ എ വിഭാഗക്കാരനായ അഡ്വ. ആര്.പി. ഷേണായിയെയാണ് ഐ പക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന ഇരുപത് കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് പ്രസിഡന്റിനെ നീക്കിയത്. മുതിര്‍ന്ന നേതാവും ഡിസിസി അംഗവും, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ഷേണായി. ഇന്നലെ നടന്ന അവിശ്വാസ ചര്‍ച്ചയില്‍ പ്രസിഡന്റടക്കം നാലു എ പക്ഷക്കാര്‍ പങ്കെടുത്തില്ല. ഭരണ സമിതിയില്‍ പതിനൊന്ന് അംഗങ്ങളാണ് ഉള്‍പ്പെടുന്നത്.
എ പക്ഷക്കാരായ മൂന്നു പേര് യോഗത്തില്‍ പങ്കെടുത്ത് അവിശ്വാസ നോട്ടീസിനെ അനുകൂലിക്കുകയായിരുന്നു. ഏഴുപേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പ്രസിഡന്റിനെ മാറ്റിയതോടെ സഹകരണ തെരഞ്ഞെടുപ്പു കമ്മീഷന് ഇടപെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം മറ്റൊരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കും. അതുവരെ ചുമതല താല്കാലികമായി മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നാണ് വിവരം. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായല്ല അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്നാണ് പ്രമേയത്തെ അനുകൂലിച്ചവരുടെ വാദം.
ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടാതെ തട്ടിപ്പു നടത്തിയവര്‍ക്കു സംരക്ഷണം നല്കുന്ന നിലപാട് സ്വീകരിച്ചതാണ് ഇതിന് കാരണമെന്നും, പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിയണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചതുമാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നാണ് ഇവരുടെ വാദം. പാര്‍ട്ടി തീരുമാനം ലംഘിച്ച മുന്‍ പ്രസിഡന്റിനെതിരെ നടപടി ആവശ്യപെടാനും ഐ വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എ വിഭാഗം ഇതിനെതിരെ പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയും, സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചിട്ടുമുള്ള നേതാവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുവാനുള്ള ഐ വിഭാഗത്തിന്റെ ഗൂഢ നീക്കം നടത്തുന്നതായാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നാണ് അഡ്വ.ആര്.പി ഷേണായിയുടെ വാദം. തന്നെ ബലിയാടാക്കി തട്ടിപ്പിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണു ബോര്‍ഡിലെ ചിലര്‍ നടത്തിയത്. ഇതിനെ എതിര്‍ത്തതാണ് അവിശ്വാസ പ്രമേയത്തിന് കാരണമായത്.
സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്ശമുള്ളവരും, ലക്ഷക്കണക്കിന് രൂപ അനധികൃതമായി ലോണെടുത്ത് ബാങ്കിനെ കബളിപ്പിച്ചവരുമാണ് അവിശ്വാസത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തട്ടിപ്പിന്റെ പേരില്‍ പുറത്താക്കപ്പെട്ട ജീവനക്കാരുടെ പേരില്‍ പോലീസ് കേസെടുത്തെങ്കിലും നടപടികള്‍ വൈകുന്നത് ഇത്തരക്കാരുടെ അവിഹിത ഇടപെടല്‍ മൂലമാണെന്നും ഇതിനെതിരെ നിയമപരമായും സംഘടനാപരമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: