ആലപ്പുഴ: ആലപ്പുഴ നഗരസഭാ സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണത്തിനായി 10 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്മാിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണത്തിന് വഴി തുറന്നത്.
സ്റ്റേഡിയത്തില്‍ നിന്നുളള വരുമാനത്തിന്റെ 60 ശതമാനം നഗരസഭയ്ക്കും 40 ശതമാനം സ്പോര്‍ട്സ് കൗണ്സിലിനുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വെച്ച് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 10 കോടി രൂപ ബജറ്റില്‍ അനുവദിക്കുമെന്നും കൂടുതല്‍ പണം ആവശ്യം വരുന്ന സാഹചര്യത്തില്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ ഗെയിംസ്, സ്പോര്‍ട്സ് കൗണ്‍സില്‍ ടെക്നിക്കല്‍ കമ്മറ്റി സ്റ്റേഡിയം പരിശോധിച്ചതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തിനുളളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 12 കോടി മുടക്കിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.
നഗരസഭയുടെ ഭരണം കയ്യാളിയിരുന്ന എല്‍ഡിഎഫ് സ്റ്റേഡിയം പൂര്‍ത്തീകരണത്തിന് ശ്രമം നടത്തിയില്ല. സ്റ്റേഡിയത്തിനായി രണ്ടുവര്‍ഷം മുമ്പ് മന്ത്രിയുമായി നഗരസഭാ ചെയര്‍പേഴ്സണ്‍ ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യം കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വെച്ചിരുന്നില്ല. അന്ന് വരുമാനത്തിന്റെ 50 ശതമാനമാണ് നഗരസഭയ്ക്ക് നല്‍കാമെന്ന് മന്ത്രി അറിയിച്ചിരുന്നത്. അത് ഇന്ന് 60 ശതമാനമായി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞതായി ചെയര്മാന് തോമസ് ജോസഫ് പറഞ്ഞു.
എ.എ. റസാക്ക്, എ.എ. ഷുക്കൂര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ അഡ്വ. ജി. മനോജ്കുമാര്‍, രാജു താന്നിക്കല്‍, ബി മെഹബൂബ്, ഷോളി സിദ്ധകുമാര്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ബിജെപി അംഗം ആര്. ഹരി, സിപിഐയിലെ റെമീസത്ത്, സജിന എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: