പയ്യന്നൂര്‍: ഹക്കീമിനെ പള്ളിപ്പറമ്പില്‍ ചുട്ടുകൊന്നിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് പോലീസ് സേനക്ക് തന്നെ അപമാനമായി മാറി. 2014 ഫെബ്രുവരി 10ന് രാവിലെയാണ് കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേമമ്പലത്തെ ഹക്കീമിന്റെ മൃതദേഹം കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലേദിവസം വൈകുന്നേരം പള്ളിക്കമ്മറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാനായി ഹക്കീം തെക്കേമമ്പലത്തെ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു.
തുടര്‍ന്ന് 10ന് കത്തിക്കരിഞ്ഞ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഹക്കീമിന്റെ സഹോദരന് പി.ഭാസ്കരന്റെ മൊഴിപ്രകാരം പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീടാണ് കൊലപാതക കുറ്റത്തിന് 302 വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ലോക്കല്‍ പോലീസ് ഏറെക്കാലം കേസന്വേഷിച്ചെങ്കിലും എങ്ങുമെത്താതായപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തെയും തുടര്‍ന്ന് ക്രൈംബ്രാഞ്ചിനെയും കേസന്വേഷണ ചുമതല ഏല്‍പ്പിച്ചു.
ഇവരെല്ലാം അന്വേഷിച്ചിട്ടും സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ ആദ്യ അന്വേഷണ സംഘം ഹക്കീം ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് വന്ന ഡിവൈഎസ്പി പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഹക്കീമിനെ തലക്കടിച്ചുകൊന്ന് തീക്കൊളുത്തിയതാണെന്നതിന് ശാസ്ത്രീയ തെളിവ് കണ്ടെത്തിയത്. കത്തിത്തീരാറായ നിലയില്‍ കണ്ടെത്തിയ തലയോട് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിനെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ് ഹക്കീം കൊലചെയ്യപ്പെട്ടതാണെന്ന് തെളിയിക്കാന്‍ ഇവരെ സഹായിച്ചത്.
കൊല്ലപ്പെട്ട ഹക്കീമിന്റെ മൃതദേഹം പള്ളിവളപ്പില്‍ കത്തിച്ചതിനു പിന്നിലെ പ്രതികളെ അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും സംശയിക്കപ്പെടുന്ന പ്രതികളുമായി ഹക്കീമിനെ ബന്ധിപ്പിക്കുന്ന കണ്ണികളെ കണ്ടെത്തുന്നതിന് സാധിക്കാതെ വന്നതും അന്വേഷണ ഉദ്യോഗസ്ഥനെ ഉന്നത സ്വാധീനമുപയോഗിച്ച് പലവട്ടം ഇളക്കി പ്രതിഷ്ഠിച്ചതും സുഗമമായ അന്വേഷണത്തിന് തടസ്സമായി.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ പയ്യന്നൂരില്‍ അരങ്ങേറിയിരുന്നു. ഇത്തരം സമരത്തില്‍ പങ്കെടുത്ത ആയിരത്തില്‍ നാനൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 2013 മാര്‍ച്ച് മുതല്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പോലീസ് ഇത്രയും കേസെടുത്തത്. 2014 നവംബര്‍ 14ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയിരുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം ഡിസംബര്‍ 3ന് കേന്ദ്ര സര്‍ക്കാറിന് കൈമാറിയിരുന്നെങ്കിലും കേസ്ഏറ്റെടുക്കാന് സിബിഐ തയ്യാറായിരുന്നില്ല.
ഹക്കീമിന്റെ ഭാര്യ സീനത്തും ജനകീയ ആക്ഷന്‍ കമ്മറ്റിയും ഹൈക്കോടതിയില്‍ നല്കിയ കേസിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഉണ്ടായത്. സിബിഐയുടെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ഒരു പ്രതിയെപോലും പിടികൂടാന്‍ കഴിയാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കേസില്‍ ഭരണ പ്രതിപക്ഷ കക്ഷികളുമായി ബന്ധപ്പെട്ട ചില ഉന്നതര്‍ക്ക് പങ്കുള്ളതാണ് ആരംഭഘട്ടത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ കേസന്വേഷണം താറുമാറാകന്‍ കാരണമെന്നും പറയപ്പെടുന്നു. സകല പ്രതിസന്ധികളെയും നേരിട്ട് യഥാര്‍ത്ഥ പ്രതികളെ സിബിഐക്ക് പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: