പാനൂര്‍: സ്വയം പ്രഖ്യാപിത ക്രിമിനല്‍ രാജാക്കന്മാര് വാഴുന്ന കണ്ണൂരിലെ സിപിഎം ഗുണ്ടാവാഴ്ചയില് ആശങ്കപ്പെട്ട് കോടതിയും. ചമ്പല്കൊളളക്കാരെ അനുസ്മരിക്കുന്ന തരത്തില്‍ പാര്‍ട്ടിസ്വാധീന കേന്ദ്രങ്ങളില്‍ തങ്ങളുടെ നിയമം നടപ്പാക്കുന്ന സിപിഎം നേതൃത്വത്തിന്റെ മാടമ്പിത്തരത്തിന് ഏറെ പ്രഹരമേല്പ്പിച്ചിരിക്കുന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം അരിയില്‍ ഷുക്കൂര്‍ വധാന്വേഷണം സിബിഐക്ക് കൈമാറി കൊണ്ട് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായത്. പതിറ്റാണ്ടുകളായി ജില്ലയിലെ ബഹുജനങ്ങള്‍ അനുഭവിക്കുന്ന മാനസികപീഢനം കോടതിയുടെ പരാമര്‍ശത്തില്‍ നിഴലിച്ചു കാണാം. അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ പിതാവായ പി.ജയരാജന് നേതൃത്വം നല്കുന്ന സിപിഎം രാഷ്ട്രീയം കൊന്നൊടുക്കിയും ഭീഷണിപ്പെടുത്തിയും നടത്തി വന്ന പൈശാചികതയാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്. 1968ല്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസുകാരനെ കൊലപ്പെടുത്തി ആരംഭിച്ച ക്രൂരതയുടെ ഒടുവിലത്തെ ഇര മുസ്ലീംലീഗ് പ്രവര്‍ത്തകനായ തളിപ്പറമ്പിലെ കെ.വി.എം.കുഞ്ഞിയായിരുന്നു. ജില്ലയില്‍ സിപിഎം എതിര് രാഷ്ട്രീയപാര്ട്ടിക്കാരെ കൊന്നൊടുക്കിയതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ആര്‍എസ്എസ്-ബിജെപി(73), കോണ്‍ഗ്രസ്(31), മുസ്ലീംലീഗ്(7) എസ്ഡിപിഐ(2) ഇതിനു പുറമെ അംഗവൈകല്യം വരുത്തി ജീവച്ഛവങ്ങളാക്കപ്പെട്ടവര് നിരവധി. നൂറിലേറെ മനുഷ്യ ജീവനുകള്‍ ഇല്ലാതാക്കിയ രാഷ്ട്രീയഭീകരത ഇന്നും ജില്ലയെ കലാപകലുഷിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊല്ലാനും കൊല്ലിക്കാനും സംരക്ഷിക്കാനും പാര്‍ട്ടി നേതൃത്വം നല്കുന്ന പിന്തുണയാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണമെന്ന് വ്യക്തം. തലയറുക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരെ ക്വട്ടേഷന്‍ നല്കി നിയോഗിക്കുന്നു. ഓരോ ബ്രാഞ്ച്കമ്മറ്റിയുടെ കീഴിലും ഇത്തരം ക്രിമിനല്‍ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂരില്‍ മാത്രമുളള സിപിഎം ശൈലിയാണിത്. മുന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ്കാരാട്ട് കണ്ണൂര്‍ മോഡല്‍ അനുകരിക്കണമെന്ന് ആഹ്വാനം ചെയ്തത് വെറുതെയല്ലായെന്ന് നാം ഓര്‍ക്കണം. അക്രമിച്ച് ഭയപ്പെടുത്തി നാടുഭരിക്കുന്ന കുട്ടിത്തമ്പ്രാക്കളാണ് ജില്ലയിലെ ഓരോ നേതാവും. ചെല്ലും ചിലവും കൊടുത്ത് യുവാക്കളെ അക്രമത്തിനായി പോറ്റി വളര്‍ത്തുകയാണ്. ഇവരെ ചാവേറുകളായി മുന്നില്‍ നിര്‍ത്തിയാണ് നാട്ടുരാജാക്കന്മാരായി സിപിഎം നേതാക്കള്‍ വിലസുന്നത്. അപ്രിയരെന്ന് തോന്നുന്നവരെ ദുരൂഹമായി ഇല്ലാതാക്കിയ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. രാഷ്ട്രീയ അക്രമങ്ങളിലൂടെ അപ്രമാദിത്വമുണ്ടാക്കി നേട്ടം കൊയ്യുന്ന നേതൃത്വം കോടികളാണ് പാര്‍ട്ടിഫണ്ടിലേക്ക് സ്വരൂപിക്കുന്നത്. വ്യാപാര തര്‍ക്കങ്ങള്‍, വിദേശത്തുളള സാമ്പത്തിക പ്രശ്നങ്ങള്‍ മുതല്‍ കോടതിയും, പോലീസും നിര്‍വ്വഹിക്കേണ്ട ചുമതലകള്‍വരെ ഇവരിലൂടെ നടത്തപ്പെടുന്നു. ജന്മിത്വത്തിന്റെ ഗൃഹാതുരമായ കയ്പേറിയ ഓര്‍മ്മകള്‍ ഇന്നും പാര്‍ട്ടിഗ്രാമങ്ങളില്‍ ദൃശ്യമാണ്. ഇവിടെ ആളുകള്‍ എന്തുവായിക്കണമെന്നു പോലും ഇവര്‍ നിശ്ചയിക്കും. ദേശാഭിമാനി അല്ലാതെ മറ്റു പത്രങ്ങള്‍ക്ക് വിലക്കുളള പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇന്നും കണ്ണൂരിനു മാത്രം സ്വന്തമാണ്. ബ്രാഞ്ചു മുതല്‍ മുകളിലുളള നേതാക്കള്‍ കല്‍പ്പിക്കുന്ന തിട്ടൂരങ്ങള്‍ തലകുലുക്കി അനുസരിക്കുന്ന സമൂഹമാണ് ഇവിടെ വളര്‍ന്നു വരുന്നത്. ഇതിനൊരാപവാദമായി ചെങ്കോട്ടകളെ ഇളക്കിമറിച്ച് ആദര്‍ശത്തിന്റെ പോര്മുഖമൊരുക്കി പടനിലങ്ങളില്‍ പടര്‍ന്നു കയറി മുന്നേറിയ സംഘപ്രസ്ഥാനങ്ങള്‍ ജില്ലയില്‍ സിപിഎമ്മിന്റെ തന്‍പ്രമാണിത്വത്തിന് വെല്ലുവിളിയായി. ഇതിനായി നല്‍കേണ്ടി വന്നതാകട്ടെ ഒരുപാട് ജീവനുകളും. ക്ലാസ് മുറിയിലിട്ട് അദ്ധ്യാപകനെയും ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെയും കൊന്നവര്‍ മട്ടന്നൂരിലെ വന്ദ്യവയോധികയായ അമ്മുഅമ്മയെ ബോബേറിഞ്ഞു കൊല്ലുകയായിരുന്നു. പിണറായിയിലെ പാറപ്രത്ത് ബീജാവാപം ചെയ്ത ഈ നശീകരണ സിദ്ധാന്തകരെ അധികാരകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന അപ്പകഷ്ണങ്ങള്‍ക്കായി പിന്തുണച്ച സാഹ്യത്യകാരന്മാരും കവികളും ചുകപ്പന്‍ ഭീകരതയ്ക്ക് കുടചൂടിയവരായിരുന്നു. പിണറായി വിജയനും,കോടിയേരി ബാലകൃഷ്ണനും തുടര്‍ന്ന അതേ ശൈലിയില്‍ പി.ശശിയും പി.ജയരാജനും സഞ്ചരിച്ചു. കതിരൂര്‍ മനോജ് വധത്തില്‍ പ്രതിയായ പി.ജയരാജന് ആശുപത്രി കിടക്കയില്‍ ഭയരാജനായി കിടക്കുകയാണ്. കേസ് വരുംമുമ്പ് ഈ ധീരന് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ കൊടുത്തു. സിബിഐ എന്ന പേരുകേള്‍ക്കുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ വീഴുന്ന ഭയരാജന് ഇനി കല്തുറങ്കാണ് ശിഷ്ടകാലം വിധിച്ചത്. ചെയ്ത പാതകങ്ങള്‍ക്ക് കാലം നല്കുന്ന മറുപടി മാത്രമാണിത്. അതാണ് അരിയില്‍ ഷുക്കൂറെന്ന യൂത്ത്ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും ഹൈക്കോടതി വിധിയിലൂടെ വരാന്‍ പോകുന്നത്. പരസ്യ വിചാരണ ചെയ്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട ആ യുവാവിന്റെ ഉമ്മ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി സിപിഎം അന്വേഷണത്തില്‍ നടത്തുന്ന ഇടപ്പെടലിലും ആശങ്ക രേഖപ്പെടുത്തി. സ്വയം പ്രഖ്യാപിത രാജാക്കന്മാരായ ജയരാജന്മാര്ക്കെതിരെ തൊടുത്തുവിട്ട ഒളിയമ്പുകള്‍ കോടതിയുടെ സത്യസന്ധമായ വിലയിരുത്തലായിരുന്നു. ഭീതിയില്‍ കഴിയുന്ന ജില്ലയിലെ സമാധാനകാംക്ഷികള്‍ക്ക് ഏറെ പ്രതീക്ഷയാണ് കോടതിയില്‍ നിന്നുമുണ്ടായിരിക്കുന്നത്.സിബിഐ വരാനുളള സാഹചര്യമൊരുക്കുന്ന പോലീസ് ഇനിയെങ്കിലും മാറി ചിന്തിക്കണം. കെടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലെ വിധിപ്രസ്താവത്തില്‍ ജഡ്ജി കെ.ചന്ദ്രദാസ് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിപിഎമ്മിനായി നിയമത്തെ വ്യഭിചരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ പോലീസ് സേനക്ക് നാണക്കേടു തന്നെയാണ്. സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്മാര്ക്കെതിരെ ഇനിയെങ്കിലും ശക്തമായ നടപടികള്‍ വന്നു കഴിഞ്ഞാല്‍ മാത്രമെ കണ്ണൂരിന്റെ കണ്ണീര് മാറുകയുളളൂ. ഹൈക്കോടതി വിധി അതിനൊരു ചൂണ്ടുപലകയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: