മിര്‍പൂര്‍: ലങ്കാദഹനം നടത്തി ഇന്ത്യന്‍ യുവ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ 97 റണ്‍ന്റെ തകര്‍പ്പന്‍ വിജയമാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 268 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ യുവനിരയെ 42.4 ഓവറില്‍ 170 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്.
മൂന്ന് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഒരിക്കല്‍ ഫൈനലില്‍ പരാജയപ്പെട്ടു. 2006-ല്‍ പാക്കിസ്ഥാനോടായിരുന്നു ഇന്ത്യ കീഴടങ്ങിയത്. 2012-ല്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. 2014-ല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്താവുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മോശം തുടക്കത്തിന് ശേഷമാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്. സ്കോര്‍ 27 റണ്‍സായപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.
പിന്നീട് അന്മോല്പ്രീത് സിങ്ങിന്റെയും സര്‍ഫ്രാസ് ഖാന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികച്ച ഇന്നിങ്സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 122 മിനിറ്റ് നേരം ക്രീസില്‍ നിന്ന് അന്മോല്പ്രീത് 92 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത് ടോപ്സ്കോററായി. സര്‍ഫ്രാസ് ഖാന് 71 പന്തില്‍ നിന്ന് 59ഉം വാഷിങ്ടണ്‍ സുന്ദര്‍ 45 പന്തില്‍ നിന്ന് 43 ഉം റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് കളികളിലും സര്‍ഫ്രാസ് അര്‍ദ്ധസെഞ്ചുറി നേടി.
ഖാനും അന്‍മോല്‍പ്രീതും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 96ഉം അന്മോലും സുന്ദറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 70 ഉം റണ്‍സാണ് ചേര്‍ത്തത്. ശ്രീലങ്കയ്ക്കുവേണ്ടി ഫെര്‍ണാണ്ടോ നാലും ലാഹിരു കുമാരയും തിലന്‍ നിമേഷും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ നിരക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ 42-ല്‍ എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ക്ക് ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല.
39 റണ്‍സ് നേടിയ കമിന്ധു മെന്‍ഡിസും 38 റണ്‍സ് നേടിയ ഷാമു അഷ്ഹാനും മാത്രമാണ് പൊരുതിയത്. വിഷാദ് രണ്ഡിക 28ഉം ദമിന്ത സില്‍വ 24ഉം റണ്‍സെടുത്തു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആറ് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കുവേണ്ടി മായങ്ക് ഡാഗര്‍ മൂന്നും ആവേശ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി. അന്‍മോല്‍പ്രീതാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: