പാലക്കാട്: പിറന്ന ഭൂമിയും തനത് ഭാഷയും സംസ്ക്കാരവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്മെപ്പടുത്തിക്കൊണ്ട് തപസ്യ നടത്തുന്ന സഹ്യസാനു യാത്രക്ക് പാലക്കാട് ഉജ്ജ്വല വരവേല്‍പ്പ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം സ്റ്റേഡിയം സ്റ്റാന്റില്‍ സമാപിച്ചു. സാംസ്കാരിക സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കിണാവല്ലൂര്‍ ശശിധരന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
കാല് നൂറ്റാണ്ട് മുമ്പ് മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ യാത്രയുടെ പ്രചോദനമാണ് സഹ്യസാനുയാത്രയുടെയും സാഗരതീര യാത്രയുടെയും ഊര്‍ജ്ജമെന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കാണാനും അന്യാധീനമാകുന്ന ഭൂമിയും സംസ്ക്കാരവും മനസിലാക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ക്കാരത്തെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമായ കാലഘട്ടത്തിലാണ് സഹ്യസാനുയാത്ര നടക്കുന്നതെന്ന് മറുപടിപ്രസംഗം നടത്തിയ യാത്രാനായകന് അഡ്വ. കെ.പി. വേണുഗോപാല്‍ പറഞ്ഞു. ഫെബ്രുവരി 14ന് പ്രണയദിനത്തിന്റെ പേരില്‍ വൈകൃതങ്ങള്‍ കാട്ടിക്കൂട്ടുന്ന യുവതലമുറ അന്നേ ദിവസമാണ് ഭഗത് സിങ്ങും സുഖ്ദേവും തൂക്കിലേറ്റപ്പെട്ടത് എന്ന സത്യം ഓര്‍ക്കുന്നില്ല. ചരിത്രത്തെയും സംസ്ക്കാരത്തെയും ഓര്മിപ്പിക്കണമെങ്കില് ഭാഷയെയും സംസ്ക്കാരത്തെയും കുറിച്ച് അവബോധമുണ്ടാക്കണം.
മാതൃഭാഷയെയും ഭാഷാപിതാവിനെയും മറന്ന് വൈദേശിക ഭാഷയുടെ പിന്നാലെ പോകുന്ന രീതി അവസാനിപ്പിക്കണം. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ പുതിയ വികസന കാഴ്ച്ചപ്പാട് വേണമെന്നും അദ്ദേഹം പറഞ്ഞു.
സോപാന ഗായിക മീന വാര്യര്‍, സംഗീത പ്രതിഭകളായ രാജലക്ഷ്മി പരമേശ്വരന്, ലക്ഷ്മി വേദപുരീശ്വരന് എന്നിവരെ ആദരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, ആര്.എസ്.എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് വി.കെ. സോമസുന്ദരന്‍, ഡോ. അനില്‍ വൈദ്യമംഗലം, ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ആര്.മല്ലികാര്ജുനന് സ്വാഗതവും സി.അഭിലാഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: