ആര്യനാട്: വൈകല്യത്തെ തോല്‍പ്പിച്ച നര്‍ത്തകിക്ക് വിമോചന യാത്രാനായകന് കുമ്മനം രാജശേഖരന്റെ സ്നേഹാദരം. റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒറ്റക്കൈയില്‍ മുദ്രകള്‍ കാട്ടി മോഹിനിയാട്ടമാടി രണ്ടാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയ ചെറിയകൊണ്ണി കടമ്പനാട് ആതിര ഭവനില്‍ ആതിരയെ ആണ് ആര്യനാടു നടന്ന സ്വീകരണ സമ്മേളനത്തില്‍ യാത്രാനായകന് പൊന്നാട ചാര്‍ത്തി ഉപഹാരം നല്കി ആദരിച്ചത്.
ജന്മനാ ഒരുകൈ മാത്രം നല്കി വിധി ആതിരയോട് ക്രൂരത കാണിക്കുകയായിരുന്നു. മകള്‍ വികലാംഗയാണെന്ന സത്യത്തോട് പൊരുത്തപ്പെടാനാകാതെ ആതിരയുടെ അച്ഛന് ആയുര്‍വേദ വകുപ്പ് ജീവനക്കാരനായ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തു. ആതിരയ്ക്ക് ഒരു വയസ് തികയും മുന്‍പായിരുന്നു ശ്രീകുമാറിന്റെ ആത്മഹത്യ. വിധിയെ പഴിച്ച് കാലം കഴിക്കാന്‍ ആതിര ഒരുക്കമല്ലായിരുന്നു. രണ്ടു കൈകള്‍കൊണ്ട് രംഗത്തവതരിപ്പിക്കേണ്ട നൃത്ത മുദ്രകള്‍ ഒറ്റക്കൈയില്‍ ഒതുക്കി ആതിര നൃത്തമാടി.
വെള്ളനാടുള്ള നൃത്തപരിശീലന കേന്ദ്രത്തില്‍ ഏഴാം വയസുമുതല്‍ ശാസ്ത്രീയ നൃത്തങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഏകമകളുടെ കലാവാസനകള്‍ക്ക് അമ്മ ലേഖയും പിന്തുണ നല്കി ഒപ്പമുണ്ട്. അരുവിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആതിര.
കേരളം നെഞ്ചേറ്റിയ മനുഷ്യസ്നേഹിയാണ് കുമ്മനം അങ്കിളെന്നാണ് ആതിരയുടെ പക്ഷം. തന്റെ തോളില്‍ തട്ടി ഞങ്ങളുണ്ട് കൂടെയെന്ന് കുമ്മനം അങ്കിള്‍ പറഞ്ഞത് മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരുകയാണെന്ന് ആതിര പറയുമ്പോള്‍ ആ കണ്ണുകളില്‍ എന്തെന്നില്ലാത്ത തിളക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: