ശ്രീനഗര്‍: ഹിമാലയത്തിലെ സിയാച്ചിനില്‍, ആറു ദിവസം മുന്‍പുണ്ടായ കനത്ത ഹിമപാതത്തില്‍ അകപ്പെട്ട കരസേനയിലെ ലാന്‍സ് നായിക് ഹനുമന്തപ്പയെ വിദഗ്ധ ചികില്‍സയ്ക്ക് ദല്‍ഹി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അബോധാവസ്ഥയിലാണ്, രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലാണ്. വൃക്കയും കരളും പ്രവര്‍ത്തിക്കുന്നില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത്രയും ദിവസം മഞ്ഞിനടിയില്‍ പെട്ടിട്ടും ജീവനോടെയിരുന്നത് അത്ഭുതമാണ്, ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനിടെ, ഹനുമന്തപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനൊപ്പമാണ് പ്രധാനമന്ത്രി, ഐസിയുവിലെ വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
പത്തു സൈനികരാണ് സിയാച്ചിനില്‍ മഞ്ഞുമലയ്ക്ക് അടിയില്‍ പെട്ടത്. ഇവരില്‍ ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ തെരച്ചില്‍ നടത്തുന്ന സംഘം മഞ്ഞുകുഴിച്ച് കണ്ടെത്തിയിരുന്നു. വന്‍ മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ട ഹനുമന്തപ്പ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തെ മഞ്ഞിനുള്ളില്‍, 25 അടി താഴ്ചയില്‍ നിന്ന്, അബോധാവസ്ഥയില്‍, അതീവ ഗുരുതരനിലയിലാണ് കണ്ടെത്തിയത്. പ്രാഥമിക ചികില്‍സ നല്കിയ ശേഷം കര്‍ണ്ണാടക സ്വദേശിയായ ഹനുമന്തപ്പയെ സി 17 വിമാനത്തിലാണ് ദല്‍ഹിയില്‍ എത്തിച്ചത്.
പാക്കിസ്ഥാന് അതിര്‍ത്തിക്കടുത്ത് 19,600 അടി ഉയരത്തില്‍, കൊടും തണുപ്പത്ത് (താപനില മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ്) ആറു ദിവസം ഹനുമന്തപ്പ മഞ്ഞിനടിയില്‍ ജീവനോടെ കിടന്നത് അത്യത്ഭുതമാണ്. പത്തു പേരില്‍ അതിജീവിച്ചത് ഈ ഒരാളാണ്.
ഫെബ്രുവരി മൂന്നിന് സൈനിക പോസ്റ്റിലേക്ക് മഞ്ഞുമല അടര്‍ന്ന് പതിക്കുകയായിരുന്നു. സൈനികന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെ സിയാച്ചിന്‍ മിറക്കിള്‍ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍ മഞ്ഞുമല (ഗ്ളേസിയേഴ്സ്) . അവിടെ 40 അടിയിലേറെ കുഴിച്ചാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്.
ധാര്‍വാഡ് ജില്ലയിലെ കുന്ദഗോള താലൂക്കിലെ ബേത്താദൂര് ഗ്രാമവാസിയാണ് ഹനുമന്തപ്പ കോപ്പാട്. ഹനുമന്തപ്പയുടെ ജീവന് രക്ഷിക്കണമേയെന്ന പ്രാര്‍ഥനയിലാണ് രാജ്യം.
മദ്രാസ് റജിമെന്റിലെ ലാന്‍സ് നായിക്കാണ് ഹനുമന്തപ്പ. ഭര്‍ത്താവ് ജീവനോടെയുണ്ടെന്നറിഞ്ഞ ഭാര്യ ജയശ്രീ (മഹാദേവി) ആശ്വാസത്തോടെ പ്രാര്‍ഥിച്ചു. അവന്റെ പേരുതന്നെ ആരാധനാമൂര്‍ത്തിയായ ഹനുമാന്റേതാണ്. അതിനാലാണ് അവന് രക്ഷപ്പെട്ടത്, ഹനുമന്തപ്പയുടെ പിതാവ് പറഞ്ഞു. വലിയ സന്തോഷമുണ്ട്. ഇത് ഒരു പുനര്‍ജനിയാണ്. മഞ്ഞുമലയ്ക്ക് അടിയില്‍ പെട്ടുവെന്നറിഞ്ഞപ്പോള്‍ ലോകം തന്നെ ഇടിഞ്ഞുവീണതായി തോന്നിയിരുന്നു. ഇപ്പോള്‍ ആശ്വാസമായി, ഭാര്യ മഹാദേവി പറഞ്ഞു. ധീരജവാന് ജീവനോടെയുണ്ടെന്നറിഞ്ഞ് ഒരു ഗ്രാമം മുഴുവനും സന്തോഷത്തിലാണ്. ഹനുമന്തപ്പയുടെ ജീവനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുകയാണ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
അതിനിടെ സൈനികന്റെ കുടുംബത്തെ ദല്‍ഹിയില്‍ എത്തിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹിമാലയ പര്‍വ്വതത്തില്‍ കാറക്കോറം മലനിരകളിലാണ് സിയാച്ചിന്‍. 74 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സിയാച്ചിനാണ് ഏറ്റവും വലിയ മഞ്ഞുമല. ലോകത്തേറ്റവും വലിയ രണ്ടാമത്തെ മഞ്ഞുമലയും ഇതുതന്നെ. പാക്കിസ്ഥാന് അതിര്‍ത്തിക്കടുത്തുള്ള ഈ ഭാഗത്തിന് തന്ത്രപരമായും വലിയ പ്രാധാന്യമുണ്ട്. രക്തം തണുത്തുറയുന്ന തണുപ്പുള്ള ഇവിടെ. പ്രത്യേക തരം വസ്ത്രങ്ങളാണ് സൈനികര്‍ ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് പത്തു കിലോമീറ്റര്‍ താഴെയാണ് ഏറ്റവും അടുത്തുള്ള ജനവാസ കേന്ദ്രമായ വാര്‍ഷി. റോസച്ചെടിയുടെ കുടുംബത്തില്‍ പെട്ട ഒരുതരം ചെടി മാത്രമാണ് ഇവിടെ വളരുന്നത്. ഹിമപാതം പതിവായ ഇവിടെ ആയിരക്കണക്കിന് സൈനികരാണ് മഞ്ഞുമലയ്ക്ക് അടിയില്‍ പെട്ട് മരിച്ചിട്ടുള്ളത്.
അസാമാന്യ വീര്യമുള്ള സൈനികന്: മോദി
ന്യൂദല്‍ഹി: അസാമാന്യ പോരാട്ട വീര്യമുള്ള സൈനികനാണ് ഹനുമന്തപ്പയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറുനാള്‍ മഞ്ഞുമലയ്ക്കടിയില്‍ കഴിഞ്ഞ് അതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിനെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്കാവില്ല, മോദി പറഞ്ഞു. വിദഗ്ധരായ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ ചകില്സിക്കുന്നത്. നല്ലതു വരട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം, മോദി പറഞ്ഞു. ഹനുമന്തപ്പയെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ജീവനു വേണ്ടി പ്രാര്‍ഥിക്കാന്‍ രാഷ്ട്രപതി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: