മുംബൈ: മുംബൈയില്‍ ഭീകരാക്രമണത്തിന് പരിശീലനം നല്കാന് താജ്മഹല്‍ പാലസ് ഹോട്ടലിന്റെ പ്രതിരൂപം വരെ ലഷ്കര്‍ ഇ തൊയ്ബ നിര്‍മ്മിച്ചിരുന്നതായി അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി വെളിപ്പെടുത്തി.
പാക്കിസ്ഥാനിലെ യുണൈറ്റഡ് ജിഹാദി കൗണ്‍സിലാണ് ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ നേതൃത്വം നല്‍കുന്നത്. സഖിയൂര്‍ റഹ്മാന് ലഖ്വിയടക്കമുള്ള ഭീകരനേതാക്കള്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരര്‍ക്ക് ആയുധങ്ങളും പണവും സൈനിക സഹായവും നല്‍കുന്നത് ഐഎസ്ഐയാണ്. കരസേനയില്‍ നിന്ന് ചാരന്മാരെ കണ്ടെത്താനും ലഷ്ക്കര്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള ചോദ്യം ചെയ്യലില്‍ ഹെഡ്ലി മുംബൈ ടാഡ കോടതിയില്‍ പറഞ്ഞു.
ദാദറിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് പരിശോധിക്കാനാണ് തനിക്ക് ലഭിച്ച സന്ദേശം. മുംബൈ ഛത്രപതി ശിവജി ടെര്‍മിനസ് മാത്രമായിരുന്നില്ല ആദ്യ ലക്ഷ്യം. ഭീകരര്‍ക്ക് പുറത്തേക്ക് പോകാനുള്ള ഒരു മാര്‍ഗമായി മാത്രമേ അതിനെ കണ്ടിരുന്നുള്ളൂ. താജ്മഹല്‍ പാലസ് ഹോട്ടല്‍, നാവിക, വ്യോമസേനാത്താവളങ്ങള്, മഹാരാഷ്ട്ര പോലീസിന്റെ ആസ്ഥാന മന്ദിരം, ഒബറോയി ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിങ്ങനെ സംയുക്ത ലക്ഷ്യങ്ങളായിരുന്നു.
ഐഎസ്ഐ മുന്‍ മേധാവി മേജര്‍ പാഷ ലഷ്ക്കര്‍ നേതാവായിരുന്നു.
2006ല്‍ പാഷയും സജ്ജീദ് മീറും മറ്റുള്ളവരും ചേര്‍ന്നാണ് തനിക്കായി മുംബൈയില്‍ ബിസിനസ് തുടങ്ങാന്‍ ആലോചന നടത്തിയത്. 2007 നവംബറില്‍ മുംബൈയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതിനെത്തുടര്‍ന്ന് താന്‍ മുതിര്‍ന്ന ലഷ്ക്കര്‍ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. പാക്കധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
2006ല്‍ താന്‍ മുംബൈയില്‍ പോയപ്പോള്‍ ഹോട്ടല്‍ താജ്മഹല്‍ പാലസ് അടക്കമുള്ള പല സ്ഥലങ്ങളുടേയും വീഡിയോ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഹോട്ടല്‍ വളരെ വിശദമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഭാര്യ ഫൈസയ്ക്ക് ഒപ്പം ഇവിടെ താമസിച്ച സമയത്ത് ഹോട്ടലിന്റെ രണ്ടാം നില നിരീക്ഷിച്ചിരുന്നു. പാക്കിസ്ഥാനില്‍ വച്ച് ലഷ്ക്കര്‍ കമാന്‍ഡര്‍ ഹാഫീസ് സെയ്ദിനെയും ഓപ്പറേഷനുകളുടെ കമാന്‍ഡര്‍ സഖിയൂര്‍ റഹ്മാന് ലഖ്വിയെയും കണ്ടിരുന്നു. പാക് ചാര സംഘടന ഐഎസ്ഐയും ഭീകരസംഘടനകളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹെഡ്ലി പറഞ്ഞു
2007ല്‍ താജ്മഹല്‍ പാലസ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയില്‍ പ്രതിരോധ ശാസ്ത്രജ്ഞരുടെ സമ്മേളനം നടന്നിരുന്നു. ഈ സമ്മേളനം ആക്രമിക്കാനും പദ്ധതിയിട്ടു. ഇതിനുള്ള ഗൂഢാലോചന 2006 നവംബറില്‍ തന്നെ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസാഫറാബാദില്‍ യോഗം ചേര്‍ന്നു. അതില്‍ സജ്ജീദ് മീറും അബു കാഫയും താനും പങ്കെടുത്തു. ഈ യോഗത്തിലാണ് താജ്പാലസ് നിരീക്ഷിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയത്.
2008 ജനുവരിയില്‍ തന്റെ ഭാര്യ ഫൈസ, താന്‍ ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇസഌമാബാദിലെ അമേരിക്കന്‍ എംബസിയില്‍ പരാതി നല്കി.
ലഷ്ക്കറിനെ ഭീകരസംഘടനയായി ചിത്രീകരിച്ച് വിലക്കിയ നടപടിക്ക് എതിരെ യുഎസ് സര്‍ക്കാരിന് പരാതി നല്‍കണമെന്ന് താനാണ് ഹാഫീസ് സെയ്ദിനോടും സക്കിയൂര്‍ റഹ്മാന് ലഖ്വിയോടും ഉപദേശിച്ചത്. ഐഎസ്ഐയുടെ അഭിപ്രായം ആരായണം എന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്. ഐഎസ്ഐയും ലഷ്ക്കറും തമ്മില്‍ അത്രയ്ക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ്ലി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: