പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ ദീപശിഖ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം ഒരു പ്രകാരത്തില്‍, തുടങ്ങിവച്ച ശുദ്ധീകരണ പ്രസ്ഥാനത്തെ ഒരു വമ്പിച്ച സാമൂഹ്യ സാംസ്കാരിക ശക്തിയായി വളര്‍ത്തുകയാണ് ചെയ്തത്.
ശങ്കരാചാര്യരുടെ കാര്യം എന്തുകൊണ്ടു പറയുന്നില്ല എന്നു ചോദിച്ചേക്കാം. അദ്വൈത മതസ്ഥാപകന്റെ പ്രാധാന്യം ഒട്ടുംതന്നെ കുറച്ചുകാണിക്കാനുദ്ദേശ്യമില്ല. പക്ഷേ ഒരു വസ്തുത ഓര്‍ക്കേണ്ടതായുണ്ട്. ശങ്കരാചാര്യരെ സംബന്ധിച്ചിടത്തോളം അദ്വൈതം ഒരു കേവല സിദ്ധാന്തം മാത്രമായിരുന്നു. സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഒരു ചാലകശക്തിയായി അതിനെ മാറ്റുവാന്‍ അദ്ദേഹം ഉദ്ദേശിച്ചില്ല. നേരെമറിച്ച് സമൂഹസ്ഥിതിപാലനത്തിന്റെ ഉപാധിയാകത്തക്കവണ്ണം വേദാന്തത്തെ വ്യാഖ്യാനിക്കുകയും ചെയ്തു. സാമൂഹ്യയാഥാര്‍ത്ഥ്യത്തെ അദ്ദേഹം കാണുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
ശൂദ്രന് വേദാധികാരമില്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം അലംബമാക്കിയ മനുസ്മൃതി അന്നത്തെ സാമൂഹിക-രാഷ്ട്രീയ നിയമസംഹിതയായിരുന്നല്ലോ.
ശങ്കരന്റെ അദ്വൈതം തന്നെയാണ് തന്റെയും അദ്വൈതമെന്നു ശ്രീനാരായണഗുരു പറയുമായിരുന്നത്രേ. അതു ശരിയായിരിക്കാം. പക്ഷേ കേവലമായ സിദ്ധാന്തത്തിന്റെ കാര്യം മാത്രമാണിത്. ഭേദങ്ങളറ്റ പൊരുളാണ് അദ്വൈതം.
എന്നാല്‍ ആശാന് പറഞ്ഞതുപോലെ വേദങ്ങളുടെ പേരില്‍ ഭേദവും ഭേദത്തില്‍ ഭേദവും ഇവിടെ നടപ്പാക്കപ്പെട്ടു. ഈ വ്യതിയാനത്തിനെതിരായിട്ടാണ് ശ്രീനാരായണഗുരു അദ്വൈതചിന്തയെ പ്രയോഗിച്ചത്.
(അവലംബം: ശ്രീനാരായണ ഗുരു പ്രഭാഷങ്ങളിലൂടെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: