ഋഷിമാര്‍ പറഞ്ഞു: വസുക്കളുടെ ശാപകഥയും അവരിലൊരാളായിട്ടുള്ള ഗാംഗേയന്റെ ജനനവും എല്ലാം രോമാഞ്ചമുണ്ടാക്കുന്ന വിധത്തില്‍ അങ്ങ് വിവരിച്ചു. വ്യാസമാതാവായ സത്യവതിയെ ശന്തനുരാജാവിന്റെപത്നിയായി വന്നതെങ്ങിനെയാണ്? അവര്‍ എങ്ങനെ വിവാഹംകഴിച്ചു എന്നെല്ലാം വിശദമായി പറഞ്ഞു തന്നാലും.
സൂതന്‍ പറഞ്ഞു: ശന്തനുരാജന്‍ ഗംഗയില്‍ നിന്നും തിരികെ കിട്ടിയ മകനുമായി നാലുകൊല്ലത്തോളം ശിവനും സുബ്രഹ്മണ്യനും എന്നതുപോലെ സുഖമായിക്കഴിഞ്ഞു. രാജാവ് മൃഗയാവിനോദം തുടര്‍ന്നു വന്നു. ഒരിക്കല്‍ വേട്ടയ്ക്ക് പോയ രാജാവ് പലതരം മൃഗങ്ങളെ കൊന്നു കൊന്ന് ഒടുവില്‍ കാളിന്ദീ തീരത്തെത്തി. അതിരമണീയമായ ഒരു സുഗന്ധം അദ്ദേഹത്തെ ആകര്‍ഷിച്ചു.
മന്ദാരമാണോ, പിച്ചിയാണോ, കസ്തൂരിയാണോ? കൈതയാണോ, മുല്ലയാണോ ഇതെന്നാലോചിച്ചു രാജാവ് കാറ്റില്‍ മണംപിടിച്ചു നിന്നു. അപ്പോള്‍ ഒരതിസുന്ദരി നദീതീരത്ത് നില്ക്കുന്നതായി കണ്ടു. അവളുടെ വസ്ത്രമാണെങ്കില്‍ മുഷിഞ്ഞതുമാണ്. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അവളുടെ ദേഹത്തുനിന്നാണ് സുഗന്ധം വരുന്നതെന്ന് രാജാവിന് മനസ്സിലായി. ആരാണിവള്‍? നവയൗവനയുക്തയായ ഇവള് നാഗകന്യയാണോ? അതോ ഗന്ധര്‍വ കുമാരിയോ? അല്ലെങ്കില്‍ മനുഷ്യസ്ത്രീയായിരിക്കുമോ? ഏതായാലും അവളോടു ചോദിക്കുക തന്നെ. എന്ന് തീരുമാനിച്ചു രാജാവ് ‘നീയാരാണ്?
ആരുടെ പുത്രിയാണ് നീ, എന്താണിവിടെ തനിച്ചു നില്‍ക്കുന്നത്? നീ വിവാഹിതയാണോ? മനസ്സിനെ മോഷ്ടിക്കുന്നവയാണ് നിന്റെകണ്ണുകള്‍. എന്നെ കാമദേവന് പിടികൂടിയിരിക്കുന്നു. എന്താണ് നിന്റെ ആഗ്രഹം പറയൂ.’ എന്നെല്ലാം ചോദിച്ചു.
ഇതുകേട്ട് ആ സുന്ദരി ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഞാനൊരു മുക്കുവപ്പെണ്ണ്. കുലത്തൊഴിലായ തോണി തുഴയലില്‍ ഏര്‍പ്പെട്ടു കഴിയുന്നു. എന്റെ അച്ഛന് കുടിലിലേയ്ക്ക് ഇപ്പോള്‍ പോയതേയുള്ളു.’. അപ്പോള്‍ രാജാവ്, ‘നീയെന്നെ സ്വീകരിച്ചാലും ഞാന്‍ കൗരവമുഖ്യനായ ശന്തനുവാണ്. നിന്റെ യൗവനം പാഴാക്കാതെ എനിക്ക് പങ്കുവയ്ക്കുക.
എനിക്ക് മറ്റൊരു ഭാര്യയില്ല. അതിനാല്‍ നിന്നെ ധര്‍മ്മപത്നിയാവാന്‍ ഞാന്‍ ക്ഷണിക്കുന്നു. കാമബാണത്താല്‍ പീഡിതനായ എന്നെ നീ ഉപേക്ഷിക്കരുത്. നിനക്ക് ഞാന്‍ ദാസനാണ്. എനിക്കുണ്ടായിരുന്ന ഭാര്യ എന്നെ ഉപേക്ഷിച്ചുപോയിട്ടും ഞാന്‍ മറ്റൊരു വിവാഹം കഴിച്ചില്ല. വിഭാര്യനായ ഞാന്‍ നിന്നെക്കണ്ട് മനസ്സ് തളര്‍ന്നു നില്‍ക്കുകയാണ്.’
അമൃത് പോലുള്ള ഈ വാക്കുകള്‍ കേട്ട് സത്യവതിയും സന്തോഷവതിയായി. എന്നാലവള് സാത്വികഭാവത്തില്‍, സധീരം പറഞ്ഞു: ‘അങ്ങയെപ്പോലെ ഞാനും സ്വതന്ത്രയല്ല. അങ്ങ് കാമന്റെ അധീനതയിലാണിപ്പോള്‍. ഞാന്‍ എന്റെ പിതാവിന്റെ കീഴിലാണ്. അദ്ദേഹത്തോടാണ് അങ്ങെന്നെ ചോദിക്കേണ്ടത്. മുക്കുവപ്പെണ്ണാണെങ്കിലും ഞാന്‍ ഇഷ്ടംപോലെ നടക്കുന്നവളല്ല.
അച്ഛന് അനുവദിച്ചാല്‍ അങ്ങേയ്ക്ക് എന്നെ പാണിഗ്രഹണം ചെയ്യാം. കാമന് നവയൗവ്വനയുക്തയായ എന്നെ പീഡിപ്പിക്കുന്നതുപോലെ അങ്ങയെയും വലയ്ക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കുലം ആചാരം എല്ലാമോര്‍ത്ത് കുറച്ചു ക്ഷമകാണിക്കൂ.’
ഈ വാക്കുകള്‍ കേട്ട് രാജാവ് മുക്കുവ രാജാവിന്റെ ഗൃഹത്തില്‍ച്ചെന്നു. മുക്കുവന് രാജാവിനെ വണങ്ങി. അത്ഭുതത്തോടെ രാജാവിന്റെ വരവിന്റെ ഉദ്ദേശ്യംഅന്വേഷിച്ചു.
‘അങ്ങയുടെ കൊച്ചുമകളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരുമെങ്കില്‍ ഞാനവളെ ധര്‍മ്മപത്നിയായി വാഴിക്കണം എന്നാഗ്രഹിക്കുന്നു.’
‘അങ്ങയെപ്പോലെ ഒരു രാജാവ് വന്നു ചോദിച്ചാല്‍ എന്റെ കന്യാരത്നമായ മകളെ തരുക എന്നതില്‍ ആലോചിക്കാന്‍ അല്പം പോലുമില്ല. അങ്ങയുടെ കാലശേഷം ഇവളുടെ പുത്രനെ രാജാവാക്കണം എന്നതാണ് എന്റെ ആഗ്രഹം. അങ്ങേയുടെ മറ്റൊരു പുത്രന് ഈ അവകാശം ഒരിക്കലും ഉണ്ടാകരുത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: