ആലപ്പുഴ: പിണറായി വിജയന് നയിച്ച നവകേരള യാത്രയുടെ പ്രചരണ വാഹനം തട്ടിപ്പരിക്കേറ്റ കുടുംബം ദുരിതത്തില്‍. അപകടത്തില്‍ പരിക്കേറ്റവരെ തിരിഞ്ഞുനോക്കാതെ പാര്‍ട്ടി നേതൃത്വവും വാഹന ഉടമയും. എഴുപുന്ന സൗത്ത് തൈപ്പറമ്പില്‍ അരുണ്‍കുമാര്‍, ഭാര്യ തുഷാര (29), മകന് ശിവകാന്ത് (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അരുണും ശിവകാന്തും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഞായറാഴ്ച ദേശീയപാതയില്‍ തുറവൂര്‍ പാട്ടുകുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം. പൊന്നാംവെളിയിലെ ഹോമിയോ ക്ലിനിക്കില്‍ ശിവകാന്തിനെ കാണിച്ചശേഷം സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു ഇവര്‍. തുഷാരയാണ് വണ്ടി ഓടിച്ചിരുന്നത്.
അമിതവേഗതയില്‍ നവകേരള യാത്രയുടെപ്രചരണവുമായെത്തിയ പെട്ടിഓട്ടോ നിയന്ത്രണം തെറ്റി സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അരുണും ശിവകാന്തും ദൂരേക്ക് തെറിച്ചുവീണു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍പോലും തയ്യാറാകാതെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
നാട്ടുകാര്‍ ഓടിക്കൂടി ഇവരെ മൂവരെയും ആദ്യം തുറവൂരിലെ സര്‍ക്കാരാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു. അരുണിന് കാലിനും കൈക്കും പരിക്കുണ്ട്. ശിവകാന്തിന്റെ കാലിന്റെ അസ്ഥി ഒടിഞ്ഞ നിലയിലാണ്.
കുട്ടിക്ക് ഓപ്പറേഷന് നടത്തേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ സിപിഎം നേതൃത്വം ഇതുവരെ തിരിഞ്ഞുനോക്കാന്‍ തയ്യാറായിട്ടില്ല. സാമ്പത്തിക മായി ഈ കുടുംബം കടുത്ത പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: