കണ്ണൂര്‍: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഹോം ഷോപ്പ് പദ്ധതി വഴി ഇതിനകം നടന്നത് 1.6 കോടി രൂപയുടെ വില്പന. കുടുംബശ്രീ സംരംഭങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള് ഗുണമേന്മ ഉറപ്പുവരുത്തി പാക്കിങ്ങും ലേബലിങ്ങും നടത്തിയാണ് ഹോം ഹോപ്പുകളിലൂടെ വില്‍ക്കുന്നത്. കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിലുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചത്. 2015 ജൂണിലാണ് ഗ്രാമവികസനവകുപ്പ് മന്ത്രി കെ.സി.ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ഹോം ഷോപ്പ് അവലോകന യോഗത്തില്‍ കുടുംബശ്രീ ഹോം ഷോപ്പ് മാനേജ്മെന്റ് ടീം അംഗം കെ.പത്മനാഭനാണ് പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യോഗം തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വത്സല പ്രഭാകരന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന് കോ-ഓഡിനേറ്റര്‍ കെ.ഒ.സ്വപ്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് വി.കെ.സുരേഷ് ബാബു ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷന് അസി. കോ- ഓര്‍ഡിനേറ്റര്‍ എന്‍ രാജേഷ് സ്വാഗതവും തളിപ്പറമ്പ് നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ നന്ദിയും പറഞ്ഞു.
ചപ്പാരപ്പടവ് കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള മാനേജ്മെന്റ് ടീമാണ് ഹോംഷോപ്പ് പദ്ധതിയുടെ മാര്‍ക്കറ്റിങ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ എല്ലാ മാസവും പദ്ധതി വിലയിരുത്തലും നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. നിലവില്‍ കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ ബ്ലോക്കുകള്‍ക്ക് കീഴിലാണ് പദ്ധതി നടക്കുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ ജില്ലാ മിഷനെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: