പത്തനംതിട്ട: മാനവികതയുടെ ഉദാത്തമൂല്യമാണ് അയ്യപ്പധര്മ്മമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. നൂറ്റിനാലാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് അയ്യപ്പഭക്തസമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമാണ് അയ്യപ്പധര്‍മ്മം. അതില്‍ ജാതിയും മതവും ഇല്ല. സര്‍വ്വചരാചരങ്ങളും അയ്യപ്പനാണെന്ന് ലോകത്തോട് വിളിച്ചുപറയുന്നു. ഭാഷയ്ക്കും ദേശത്തിനും അതീതമായി ജനങ്ങള്‍ ഒന്നാണെന്ന് കരുതുമ്പോഴാണ് ദേശീയോദ്ഗ്രഥനം ഉണ്ടാവുന്നത്.
ദേശീയോദ്ഗ്രഥനത്തിന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നതും ശബരിമലയാണ്. ശബരിമല എന്ന തീര്‍ത്ഥസ്ഥാനം ഉള്ളതുകൊണ്ടാണ് കേരളത്തിന്റെ സമ്പത്ത് ഘടന നിലനില്‍ക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഈ തീര്‍ത്ഥസ്ഥാനത്തിന് അര്‍ഹിക്കുന്ന ഗൗരവം അധികൃതര്‍ നല്‍കണം.
ശബരിമലയില്‍ വിവാദങ്ങളുണ്ടാക്കി വിശ്വാസത്തകര്‍ച്ച സൃഷ്ടിക്കാന്‍ ഗൂഢശ്രമം നടക്കുന്നു. ശബരിമലയെ മാത്രം എടുത്ത് വിവാദങ്ങളുണ്ടാക്കി ചര്‍ച്ച ചെയ്യുന്നതിന്റെ പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ട്.
ശബരിമലയെ അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. രണ്ടാഴ്ചയ്ക്കകം ഈ ആവശ്യം ഉന്നയിച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കും. ശബരിമലയെ അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ഡിഐജി. പി.വിജയന് അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ എന്നിവരും പ്രഭാഷണം നടത്തി. എം.അയ്യപ്പന്‍കുട്ടി സ്വാഗതവും അഡ്വ.ഡി.രാജഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: