ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സുവര്‍ണ നേട്ടത്തില്‍ ഇന്ത്യയ്ക്ക് സെഞ്ചുറി. ആറാം ദിനമായ ഇന്നലെ സ്വര്‍ണ സമ്പാദ്യം നൂറു കടന്നു. 117 സ്വര്‍ണം, 61 വെള്ളി, 16 വെങ്കലമുള്‍പ്പെടെ 194 മെഡലുകളുമായി ബഹുദൂരം മുന്നിലാണ് ഇന്ത്യ. ടേബിള്‍ ടെന്നീസിലെ മുഴുവന്‍ സ്വര്‍ണം നേടിയതും. ടെന്നീസ്, ബാഡ്മിന്റണ്‍, അത്ലറ്റിക്സ്, നീന്തല്‍, ഷൂട്ടിങ് റേഞ്ചികളില് പ്രകടിപ്പിച്ച മികവുമാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം നൂറ് കടത്തിയത്. ആകെ മെഡല്‍ നേട്ടത്തില്‍ ഇരുന്നൂറിലേക്കും കുതിക്കുന്നു ഇന്ത്യ. സ്ക്വാഷ് ടീമിനത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണമണിഞ്ഞതും നേട്ടമായി.
മയൂഖയ്ക്ക്
ഡബിള്‍
മലയാളി താരം മയൂഖ ജോണിക്ക് ഡബിള്‍. കഴിഞ്ഞ ദിവസം ലോങ്ജംപില്‍ സ്വര്‍ണം നേടിയ മയൂഖ, ഇന്നലെ ട്രിപ്പിള്‍ ജംപിലും പൊന്നണിഞ്ഞു. ഈയിനത്തില്‍ മലയാളി താരം എം.എ. പ്രജുഷയ്ക്ക് വെള്ളി. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ അര്‍ജുനിലൂടെ സ്വര്‍ണം. 57.21 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അര്ജുന് സ്വര്‍ണമണിഞ്ഞത്. ഈയിനത്തില്‍ 56.59 മീറ്റര്‍ ദൂരമെറിഞ്ഞ കൃപാല്‍ സിങ് വെള്ളി നേടി.
വനിതകളുടെ ഹൈജംപില്‍ സഹന കുമാരിക്ക് സ്വര്‍ണം (1.78 മീറ്റര്‍). പുരുഷന്മാരുടെ ലോങ്ജംപില്‍ അങ്കിത് കുമാര്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി, 7.89 മീറ്റര്‍. രണ്ടാമതെത്തിയ കെ. പ്രേംകുമാറും (7.62) മീറ്റ് റെക്കോഡ് മറികടന്നു. ജാവലിന്‍ ത്രോയില്‍ 82.23 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. മീറ്റ് റെക്കോഡോടെ നീരജിന്റെ നേട്ടം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ മലയാളി താരം ടി. ഗോപിക്ക് സ്വര്‍ണം. 29:10.53 മിനിറ്റില്‍ ഓടിയെത്തി പുതിയ മീറ്റ് റെക്കോഡോടെയാണ് ഗോപി സ്വര്‍ണം നേടിയത്. ഒളിംപ്യന്‍ ബഹാദൂര്‍ പ്രസാദിന്റെ റെക്കോഡാണ് ഗോപി മറികടന്നത്.
സ്വര്‍ണം
തൂത്തുവാരി
ടേബിള്‍ ടെന്നീസ്
ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യയുടെ പൊന്കൊയ്ത്ത്. ആകെയുള്ള ഏഴു സ്വര്‍ണവും ഇന്ത്യയ്ക്ക്. അഞ്ചു വെള്ളിയും നേടി ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ അപരാജിത മുന്നേറ്റം. മൂന്നു സ്വര്‍ണം വീതം നേടിയ പുരുഷ-വനിതാ ദേശീയ ചാമ്പ്യന്മാര് ആന്റണി അമല്‍രാജും, മനിക ബത്രയുമാണ് സുവര്ണക്കൊയ്ത്തിനു തുണയായത്.
പുരുഷ സിംഗിള്‍സിലും ഡബിള്‍സില്‍ സനില്‍ ഷെട്ടിക്കൊപ്പവുമാണ് ആന്റണി സ്വര്‍ണം നേടിയത്. വനിതാ സിംഗിള്‍സിലും ഡബിള്‍സില്‍ പൂജ സഹസ്രബുദ്ധെയ്ക്കൊപ്പം മനികയും പൊന്നണിഞ്ഞു. നേരത്തെ, മിക്സഡ് ഡബിള്‍സില്‍ ആന്റണി-മനിക ജോഡി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പുരുഷ സിംഗിള്‍സില്‍ ജി. സത്യന്, ഡബിള്‍സില്‍ സത്യന്-ദേവേഷ് കാരിയ സഖ്യം, വനിതാ സിംഗിള്‍സില്‍ മൗമ ദാസ്, ഡബിള്‍സില്‍ മൗമ-ഷാമിനി സഖ്യവും വെള്ളി നേടി. മിക്സഡ് ഡബിള്‍സില്‍ മൗമ-സത്യന് ജോഡിക്ക് വെള്ളി. നേരത്തെ, ടീമിനത്തിലും ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം.
മുങ്ങിയെടുത്തത് അഞ്ചു സ്വര്‍ണം
നീന്തല്‍ക്കുളത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടര്‍ന്നപ്പോള്‍ ഇന്നലെ മുങ്ങിയെടുത്തത് അഞ്ചു സ്വര്‍ണം. പുരുഷ, വനിതാ 4-100 മീറ്റര്‍ മെഡ്ലേ റിലേ, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, വനിതകളുടെ 200 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്ലേ എന്നിവയില്‍ സ്വര്‍ണ നേട്ടം. 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഇരു വിഭാഗത്തിലും സ്വര്‍ണം ലങ്കയ്ക്ക്. ഇന്നലെ നീന്തല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 18 സ്വര്‍ണം, 16 വെള്ളി, ഒരു വെങ്കലമടക്കം 35 മെഡലുകളുമായി ഇന്ത്യ ബഹുദൂരം മുന്നില്‍. രണ്ടാമതുള്ള ശ്രീലങ്കയ്ക്ക് ഒമ്പത്
സ്വര്‍ണവും 13 വെള്ളിയുമുള്‍പ്പെടെ 20 മെഡലുകള്‍.
പുരുഷ റിലേയില്‍ മലയാളി താരം പി.എസ്. മധു, സന്ദീപ് സെജ്വാള്‍, സുപ്രിയൊ മണ്ഡല്, അന്ഷുകുല് കോത്താരി എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. സമയം മൂന്നു മിനിറ്റ് 49.78 സെക്കന്‍ഡ്. മധുവിന്റെ മൂന്നാം സ്വര്‍ണമാണിത്. വനിതകളില്‍ മാന പട്ടേല്‍, ചാത് അറോര, ദാമിനി ഗൗഡ, ഷിവാനി കതാരി എന്നിവരടങ്ങിയ ടീം 4:30.91 മിനിറ്റില്‍ സ്വര്‍ണം നേടി.
50 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ വനിതകളില്‍ ജ്യോത്സന പന്‍സാരെ (29.19 സെക്കന്‍ഡ്) സ്വര്‍ണമണിഞ്ഞപ്പോള്‍, അവന്തിക ചവാനിലൂടെ വെള്ളിയും (29.67) ഇന്ത്യയ്ക്ക്. ഈയിനത്തില്‍ പുരുഷന്മാരിലും സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. 25.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വീര്‍ധവാല്‍ ഘാഡെ ഒന്നാമതെത്തിയപ്പോള്‍, അന്‍ഷുല്‍ കോത്താരി രണ്ടാംസ്ഥാനത്ത് (25.24). വനിതകളുടെ 200 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്ലേയില് ശാരദ സുധീറാണ് (2:31.18) സ്വര്‍ണം നേടിയത്.
ടെന്നീസില്‍
മൂന്നു സ്വര്‍ണം
ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത്. മൂന്നു സ്വര്‍ണമാണ് അസം ടെന്നീസ് അസോസിയേഷന് ഗ്രൗണ്ടില്‍നിന്ന് ഇന്നലെ ഇന്ത്യ വാരിയത്. വനിതകളുടെ സിംഗിള്‍സില്‍ അങ്കിത റാണ, പുരുഷ ഡബിള്‍സില്‍ രാംകുമാര്‍ രമാനാഥന്‍-വിജയ് പ്രശാന്ത്, മിക്സഡ് ഡബിള്‍സില്‍ അങ്കിത-ദിവിജ് ശരണ്‍ സഖ്യങ്ങള്‍ സ്വര്‍ണമണിഞ്ഞു. മൂന്നിനത്തിലും വെള്ളിയും ഇന്ത്യയ്ക്ക്.
സിംഗിള്‍സില്‍ പ്രേരണ ഭാംബ്രിയെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി അങ്കിത റാണ, സ്കോര്‍: 6-1, 6-0. പുരുഷ ഡബിള്‍സില്‍ ദിവിജ് ശരണ്‍-സനം സിങ് ജോഡിയെ തോല്‍പ്പിച്ചാണ് രാംനാഥ്-വിജയ് സഖ്യം പൊന്നണിഞ്ഞത്. മിക്സഡ് ഡബിള്‍സില്‍ സനം-പ്രാര്‍ഥന തോംബ്രെ സഖ്യത്തെ കീഴടക്കി അങ്കിത-ദിവിജ് ജോഡി. പുരുഷ സിംഗിള്‍സ് സ്വര്‍ണവും ഇന്ത്യ ഉറപ്പിച്ചു. നാളത്തെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ സാകേത് മൈനേനിയും രാംകുമാര്‍ രമാനാഥനും ഏറ്റുമുട്ടും.
ഷൂട്ടിങ്ങില്‍
മൂന്നു സ്വര്‍ണം
റേഞ്ചിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്‍തിളക്കം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേലയാണ് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ആകെ 209 പോയിന്റ് നേടി അപൂര്‍വി. ഈയനത്തില്‍ മത്സരിച്ച മലയാളി താരം എലിസബത്ത് സൂസന് കോശിക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പൂജ ഘട്കറിലൂടെ വെങ്കലവും ഇന്ത്യയ്ക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലും പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളിലും ടീം ഇനത്തിലാണ് ഇന്ത്യയുടെ മറ്റു രണ്ടു സ്വര്‍ണങ്ങള്‍.
അതേസമയം, പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ നഷ്ടം. ഓംപ്രകാശ് രണ്ടാമതും, പ്രകാശ് നഞ്ചപ്പ മൂന്നാമതുമെത്തി. ഈയിനത്തില്‍ ബംഗ്ലാദേശിന്റെ സകില്‍ അഹമ്മദിന് സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: