ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പില്‍നിന്ന് മുന്‍ ചാമ്പ്യന്‍ ലിവര്‍പൂള്‍ നാലാം റൗണ്ടില്‍ പുറത്ത്. അധികസമയത്തേക്കു നീണ്ട കളിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനോട് ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടങ്ങി ലിവര്‍പൂള്‍. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ വെസ്റ്റ്ഹാമിന്റെ ഇറ്റാലിയന്‍ പ്രതിരോധനിരക്കാരന്‍ ആഞ്ചലോ ഒഗ്ബൊന്നയാണ് വിജയ ഗോള്‍ നേടിയത്. അഞ്ചാം റൗണ്ടില്‍ ബ്ലാക്ക്ബേണിനെ നേരിടും വെസ്റ്റ്ഹാം.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഇംഗ്ലീഷ് മധ്യനിരക്കാരന് മൈക്കെയ്ല് അന്റോണിയോയിലൂടെ മുന്നിലെത്തിയത് വെസ്റ്റ്ഹാം. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീഞ്ഞ്യൊ ചുവപ്പുസൈന്യത്തെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിലേക്കെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഒഗ്ബൊന്ന ക്ലോപ്പിന്റെ ശിഷ്യരുടെ ഹൃദയം തകര്‍ത്തത്. ദിമിത്രി പായെറ്റ് എടുത്ത ഫ്രീ കിക്കില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഹീറോയായി ഒഗ്ബൊന്ന.
ബൊറൂസിയ
സെമിയില്‍
സ്റ്റുട്ട്ഗര്‍ട്ട്: കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ജര്‍മന്‍ കപ്പ് ഫുട്ബോളിന്റെ സെമിയില്‍. സ്റ്റുട്ട്ഗര്‍ട്ടിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തുരത്തിയാണ് ബൊറൂസിയ അവസാന നാലിലൊന്നായത്. സ്റ്റുട്ട്ഗര്‍ട്ട് മൈതാനത്ത് ടിക്കറ്റ് നിരക്കിനെതിരെ കാണികളുയര്ത്തിയ പ്രതിഷേധത്തിനിടെ മത്സരം നടന്നത്. ഡോര്‍ട്ട്മുണ്ട് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ടെന്നീസ് പന്തുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
അഞ്ചാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസിലൂടെ ബൊറൂസിയ ലീഡെടുത്തു. 21ാം മിനിറ്റില്‍ ലൂക്കാസ് റുപ്പ് സ്റ്റുട്ട്ഗര്‍ട്ടിനെ ഒപ്പമെത്തിച്ചു. വലയില്‍ പന്തെത്തിയതോടെ ശൗര്യം വര്‍ധിച്ച ബൊറൂസിയ കനത്ത ആക്രമണം തുടങ്ങി. 31ാം മിനിറ്റില്‍ പോള്‍ ഔബമേയങ് ടീമിന് വീണ്ടും ലീഡ് നല്കി. 89ാം മിനിറ്റില്‍ ഹെന്റി മഖിത്രായന് ജയമുറപ്പിച്ച് മൂന്നാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: