കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ജില്ലാ സഹകരണ ആശുപത്രിയുടെ ധനശേഖരണ പദ്ധതിയുടെ ഭാഗമായി ഓഹരി അധിഷ്ഠിത ചികിത്സ പദ്ധതി മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരും. ആരോഗ്യ പരിരക്ഷ എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഭാഗമായി ഓഹരി ഉടമകള്‍ക്ക് ചികിത്സാ സൗകര്യങ്ങളില്‍ ഇളവും പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് വിഹിതവും നല്‍കും. വര്‍ഷത്തില്‍ ഒരു തവണ സൗജന്യ ഹെല്‍ത്ത് ചെക്കപ്പും നല്‍കും. ഒരു ലക്ഷം രൂപ ഓഹരിക്ക് 40,000 രൂപയുടെ ഇളവ് ലഭിക്കും. രണ്ട,് മൂന്ന് ലക്ഷം രൂപയുടെ ഓഹരി ഉടമകള്‍ക്ക് യഥാക്രമം 80,000, 1,20,000 രൂപ എന്നിങ്ങനെ ഇളവ് ലഭിക്കും. മൂന്ന് ലക്ഷം രൂപയുടെ ഓഹരി ഉടമകള്‍ക്ക് അഞ്ചു പേരെയും 1,2 ലക്ഷം രൂപയുടെ ഓഹരി ഉടമകള്‍ക്ക് നാല് പേരെയും നോമിനികളാക്കാം. കൂടാതെ ഒ.പി. ഫീസ് സൗജന്യവും മറ്റ് പരിശോധനകള്‍ക്ക് 10 ശതമാനം കിഴിവും നല്‍കും. കിടത്തി ചികിത്സിക്കേണ്ടിവരുന്നവര്ക്ക് റൂം വാടകയിലും മറ്റു പരിശോധനകള്‍ക്കും 50 ശതമാനം കിഴിവ് ലഭിക്കും.
ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതിയുടെ രജിസ്ട്രേഷന് ഫെബ്രുവരി 12 ന് തുടങ്ങി 29 ന് പൂര്‍ത്തിയാവും. 50 കോടി രൂപയുടെ വികസനപ്രവര്‍ത്തനമാണ് ആശുപത്രി നടപ്പാക്കുന്നത്. ഹൃദയ ശസ്ത്രക്രിയ വിഭാഗം, ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ സര്‍ജറി, റേഡിയോളജി വിഭാഗത്തില്‍ ആധുനിക സി ടി സ്കാന്‍, രക്തബാങ്കില്‍ കംപോണന്റ് സെപ്പറേഷന്‍ എന്നിവ ഉടനെ ആരംഭിക്കും. ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍ നിന്ന് 17 കോടിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എം. ഭാസ്കരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാക്കി വരുന്ന തുക സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഓഹരിയായി സ്വരൂപിക്കും. കുറഞ്ഞ നിരക്കില്‍ തുടര്‍ന്നു ചികിത്സ ലഭ്യമാക്കുമെന്നും ജനറല്‍ ഒ.പി.യില്‍ 30 രൂപയാണ് നിലവില്‍ ഫീസെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി എ.വി. സന്തോഷ്കുമാര്‍, ഡോ. പി. കുഞ്ഞന്‍, കോളിയോട്ട് ഭരതന്, ശ്രീദേവി ശ്രീരാം, കെ. ഭവാനി, കെ.എം. ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: