തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ആര്യാടന് മുഹമ്മദിന്റെയും കെ.ബാബുവിന്റെയും രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിക്കുന്നത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ആദ്യം ഇറങ്ങിപ്പോയി.
അല്പ്പനേരംകഴിഞ്ഞ് തിരികെയെത്തിയ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷം ടൈറ്റാനിയം കേസില്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യംവിളിച്ച് ബഹളം തുടങ്ങി. കഴിഞ്ഞദിവസം അടിയന്തരപ്രമേയം അനുവദിക്കാമെന്ന് പറഞ്ഞ് ഒടുവില്‍ സ്പീക്കര്‍ പറ്റിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍, കോടതിയുടെയും കമ്മീഷന്റെയും പരിഗണനയിലുള്ള വിഷയങ്ങളില്‍ അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്ന് ചട്ടമുണ്ടെന്നും അതുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ശൂന്യവേളയില്‍ ടൈറ്റാനിയം കേസില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്നലെയും സഭയിലെത്തിയത്. അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് സഭയിലുണ്ടായത്. ടൈറ്റാനിയം കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താനിടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ടൈറ്റാനിയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ഇടതുസര്‍ക്കാരാണ്. 200 കോടിയുടെ അഴിമതിയുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടും പദ്ധതിക്ക് തറക്കല്ലിട്ടത് മുന്‍ വ്യവസായമന്ത്രി എളമരം കരീമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ പദ്ധതിക്ക് പണവും കൈമാറി. എന്നിട്ട് ഇപ്പോള്‍ ആരോപണമുന്നയിക്കാന്‍ നാണമില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. മുഖ്യമന്ത്രി അടക്കമുള്ള 11 പ്രതികള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് എളമരം കരീം ആരോപിച്ചു. തുടര്‍ന്നു സംസാരിച്ച വിഎസ് കെ.മുരളീധരനെ പരിഹസിച്ചതോടെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്പോരു നടന്നു. ഒടുവില്‍ ഇറങ്ങിപ്പോക്കിനു ശേഷം തിരികെ വന്ന പ്രതിപക്ഷം സഭാനടപടികളുമായ സഹകരിക്കനാവില്ലെന്ന് പ്രഖ്യാപിച്ച് ബഹിഷ്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: