തൃശൂര്‍: സംസ്ഥാനത്തെ തീവ്രവാദ – രാജ്യദ്രോഹ കേസുകളില്‍ ഉള്‍പ്പെട്ട തടവുകാര്‍ക്കായി തൃശൂരില്‍ അത്യാധുനിക സുരക്ഷാ ജയില്‍ ഒരുങ്ങുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരേയും ഇനി ഈ ജയിലിലായിരിക്കും പാര്‍പ്പിക്കുക.
26.5 കോടി രൂപ ചിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടിനുള്ളിലാണ് അതീവ സുരക്ഷാസംവിധാനങ്ങളോടെ ഈ ഹൈടെക് ജയില്‍ ഒരുങ്ങുന്നത്.
ഒമ്പതര ഏക്കര്‍ സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയാവുന്ന ജയിലിനുള്ളില്‍ ആശുപത്രി, പാചകപ്പുര സംവിധാനങ്ങളും ഉണ്ടാകും. ഫുള്‍ ബോഡി സ്കാനര്‍, ബാഗേജ് സ്കാനര്‍, ബയോമെട്രിക് വെരിഫിക്കേഷന്, കമ്പ്യൂട്ടര്‍വത്കൃത ഡാറ്റ മാനേജ്മെന്റ് സംവിധാനം, പവര്‍ ഫെന്‍സിങ്ങ്, ഡോഗ് സ്ക്വാഡ് എന്നിവ സുരക്ഷയുടെ ഭാഗമായി ജയിലില്‍ ഒരുക്കും. 15 മീറ്റര്‍ ഉയരമുള്ള നാല് വാച്ച് ടവറുകളില്‍ നൈറ്റ് വിഷന്‍ ബൈനോക്കുലര്‍, ഹൈബീം സെര്‍ച്ച് ലൈറ്റ്, വാക്കിടോക്കി എന്നീ സജ്ജീകരണങ്ങളോടെ ആയുധധാരികളായ ഗാര്‍ഡുകള്‍ കാവല്‍ നില്ക്കും.
250ല്‍പ്പരം സിസി ടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട്രോള് റൂമില്‍ നിരീക്ഷിക്കും. രണ്ടുമാസത്തേക്ക് ഇവ റെക്കോഡ് ചെയ്ത് സൂക്ഷിക്കും. 192 സെല്ലുകളുള്ള ജയിലില്‍ 500 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഓഫീസ് കെട്ടിടം, ആശുപത്രി, പാചകപ്പുര എന്നിവ ഉള്‍പ്പടെ 1.1 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. തീവ്രവാദ – രാജ്യദ്രോഹ കേസുകളിലെ പ്രതികള്‍ വിവാദമായ കൊലക്കേസുകളിലെ പ്രതികള്‍ എന്നിവരെ കോടതികളില്‍ കൊണ്ടുപോകാതെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി വിചാരണ നടപടികള്‍ നടത്താനുള്ള ക്രമീകരണവും നടത്തും.
ഈ ജയിലിലെ തടവുകാരുടെ ബന്ധുക്കളുമായുള്ള അഭിമുഖം പോലും വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയായിരിക്കും. തീവ്രവാദ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുറമെ കാപ്പ നിയമപ്രകാരം തടവിലാക്കപ്പെടുന്നവര്‍, മറ്റു ജയിലുകളില്‍ സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍, ട്രാന്സ്ജെന്ഡറുകള് എന്നിവരേയും അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. തീവ്രവാദ ആശയങ്ങളില്പ്പെട്ടവരെ കൗണ്‍സലിങ്ങ്, മനശാസ്ത്ര ചികിത്സ തുടങ്ങിയവക്ക് വിധേയമാക്കാനുള്ള സൗകര്യവും ജയിലില്‍ ഉണ്ടാകും. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു അതീവസുരക്ഷാ ഹൈടെക് ജയില്‍. ജയിലിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: