തുറവൂര്‍: കുത്തിയതോട് വില്ലേജിലെ പള്ളിത്തോട് ചാപ്പക്കടവില്‍ വ്യക്തികള്‍ തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊളിച്ചുനീക്കി. സര്‍വ്വേ നമ്പര്‍ 5/1, 5/1-1, 5/1-2, 3/4 ല്‍പ്പെട്ട പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇന്നലെ രാവിലെ എത്തിയ സംഘം പൊളിച്ചത്. കടല്‍ ഭിത്തിയോട് ചേര്‍ന്ന് 120 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് അതിനുമുകളില്‍ സമാന്തര ഭിത്തി കെട്ടിയിരുന്നു. ഇതിനോട് ചേര്‍ത്ത് കോണ്‍ക്രീറ്റ് തൂണ് സ്ഥാപിച്ചാണ് മുറികള്‍ നിര്‍മ്മിച്ചിരുന്നത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തികളാണ് നടന്നുവന്നിരുന്നതെന്ന് സംശയിക്കുന്നു. കടലില്‍ നിന്ന് 25 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് കെട്ടിടത്തിന് ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്. തീരദേശ പരിപാലന നിയമത്തിന്റെ പ്രത്യക്ഷമായ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടര്‍ നടപടി എടുത്തത്. കെട്ടിടനിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്ന് അനുമതി തേടിയിട്ടില്ലെന്നും കണ്ടെത്തി. കെട്ടിട നിര്‍മ്മാണത്തിന് സമീപത്തുള്ള കടല്‍ ഭിത്തിയുടെ സ്ഥാനത്തില്‍ വ്യതിയാനം വരുത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പുമായും കേസ് നിലവിലുണ്ട്.
അനധികൃത നിര്‍മ്മാണം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്ത്തിവയ്ക്കണെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷിയായ പള്ളിത്തോട് പണിക്കവീട്ടില്‍ സാമുവല്‍ സോളമന് രണ്ടുതവണ ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി നല്‍കാത്തതിനെത്തുടര്‍ന്ന് നിര്‍മ്മാണ വിവരം ജില്ലാ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിട്ടിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി അനധികൃതമായുള്ള നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ അനുമതി നല്കി.
ഫെബ്രുവരി ആറിന് കെട്ടടം സ്വന്തം ചെലവില്‍ പൊളിച്ചു നീക്കുന്നതിന് മൂന്നുദിവസം അനുവദിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി. എന്നാല്‍ നടപടി എടുക്കാത്ത സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാര്‍ അടിയന്തിരമായി ജില്ലാതലയോഗം വിളിച്ചുകൂട്ടി പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഒരേക്കറോളം സ്ഥലത്താണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, ടൗണ്‍ പ്ലാനര്‍ ഇന്ദു വിജയനാഥ്, പിഡബ്ല്യൂഡി ബില്‍ഡിങ്സ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ദീപു, കുത്തിയതോട് പഞ്ചായത്ത് സെക്രട്ടറി എസ്.വേണുഗോപാല്‍ എന്നിവര്‍ പൊളിക്കലിന് നേതൃത്വം നല്കി. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. കോണ്‍ക്രീറ്റ് പൊളിക്കാനുള്ള സംഘത്തെയും ജെസി ബിയും പിഡബ്ല്യൂഡി വിഭാഗമാണ് ഏര്‍പ്പെടുത്തിയത്. കെട്ടിടം പൊളിക്കുന്നതിന് ചെലവാകുന്ന തുക റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: