ധൈര്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമായിരുന്ന ലാന്‍സ് നായിക് ഹനുമന്തപ്പ മരണത്തോട് മല്ലടിച്ച് ദല്‍ഹി സൈനിക ആശുപത്രിയില്‍ കഴിഞ്ഞശേഷം ജീവിതത്തില്‍നിന്ന് വിടപറഞ്ഞിരിക്കുകയാണ്. സിയാച്ചിനിലെ മൈനസ് 45 ഡിഗ്രി തണുപ്പില്‍ ഒരു ചതുരശ്ര മൈലോളം വരുന്ന മഞ്ഞുമലയുടെ അടിയില്‍ 30 അടിയോളം താഴ്ചയില്‍ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ ജീവനോടെ രക്ഷിച്ചെടുത്തത്. എന്നും വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങള്‍ സേവനത്തിനായി തെരഞ്ഞെടുത്ത സൈനികനായിരുന്നു ഹനുമന്തപ്പ.
ജമ്മുകശ്മീരിലെ മഹോറിയില്‍ ഭീകരവിരുദ്ധ നീക്കങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചശേഷം വടക്കുകിഴക്കന്‍ മേഖലയില്‍ ജോലിചെയ്യാനും ഉള്‍ഫ, ബോഡോ ഭീകരരെ നേരിടാനും അദ്ദേഹം തയ്യാറായി. 2015 ആഗസ്റ്റിലാണ് ഹനുമന്തപ്പ സിയാച്ചിനിലേക്ക് നിയോഗിക്കപ്പെട്ടത്. മാതൃഭൂമിയ്ക്കുവേണ്ടി ജീവന്‍വെടിഞ്ഞ ഈ രാജ്യസ്നേഹിക്കുമുന്നില്‍ രാജ്യം മുഴുവന്‍ പ്രണാമം അര്‍പ്പിക്കുകയാണ്. സിയാച്ചിനില്‍ സമുദ്രനിരപ്പില്‍നിന്നും 20,500 അടി ഉയരത്തില്‍ ഭാരത സൈനിക പോസ്റ്റിനു മുകളിലേക്ക് പതിച്ച ഹിമപാതത്തില്‍ ഒന്‍പതു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഹിമപാതമുണ്ടായശേഷം ആറുദിവസം മഞ്ഞുമലയുടെ അടിയില്‍ കഴിഞ്ഞ ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ മഞ്ഞുപാളി വെട്ടിമുറിച്ചാണ് കണ്ടെത്തിയത്.
അപ്പോഴേയ്ക്കും കടുത്ത ന്യൂമോണിയ ഹനുമന്തപ്പയെ ബാധിച്ചുകഴിഞ്ഞിരുന്നു. കരളും വൃക്കകളും പ്രവര്‍ത്തനരഹിതമായി. തീര്‍ത്തും അബോധാവസ്ഥയിലായിരുന്നിട്ടും ഇടയ്ക്കിടയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നു എന്നുമാത്രമല്ല, ഹൃദയം പ്രവര്‍ത്തിച്ചുകൊണ്ടുമിരുന്നു. പക്ഷേ മഞ്ഞുപാളിയുടെ അടിയില്‍ മരവിച്ച് ആറുദിവസം കിടന്നതിന്റെ ഫലമായി ശരീര ഊഷ്മാവ് താഴ്ന്നുപോയിരുന്നു. രക്തസമ്മര്‍ദ്ദവും താണു. പക്ഷെ ആത്മധൈര്യത്തിന്റെ പ്രതീകമായിരുന്ന ഹനുമന്തപ്പ ജീവന് നിലനിര്‍ത്താന്‍ പൊരുതുകതന്നെ ചെയ്തു. മണ്ണിനടിയില്‍ ഇങ്ങനെ ഒരു ധീരജവാന് അകപ്പെട്ടിട്ടുണ്ടെന്ന വിവരം അറിയാന്‍ വൈകിപ്പോയിരുന്നു. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തര ചികിത്സ നല്‍കിയശേഷം ദല്‍ഹി സൈനികാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിയാച്ചിന്‍ അതിര്‍ത്തിപ്രദേശം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. ഇവിടെ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ട സൈനികര്‍ ശത്രുവിന്റെ ആക്രമണത്തിലല്ല, മോശമായ കാലാവസ്ഥ മൂലമാണ് പലപ്പോഴും മരണപ്പെടുന്നത്. ഇവിടുത്തെ പകല്‍സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രിയാണ്.
ഹനുമന്തപ്പയെ ദല്‍ഹിയിലെ സൈനികാശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെയെത്തുകയുണ്ടായി. ധീരനായ സൈനികനാണ് ഹനുമന്തപ്പ എന്നുപറഞ്ഞ മോദി അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു. ഹനുമന്തപ്പയ്ക്ക് വൃക്കദാനം ചെയ്യാനുള്ളവരുടെ നീണ്ടനിരയാണ് ആശുപത്രി അധികൃതര്‍ക്ക് കാണേണ്ടിവന്നത്. ഭാരതത്തിലെ ജനങ്ങളും ജീവന് പണയം വെച്ചും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കുന്ന സൈനികരും തമ്മിലുള്ള അന്യാദൃശമായ ബന്ധമാണ് ഇത് തെളിയിക്കുന്നത്. ജനങ്ങള്‍ക്ക് ഇതൊരു പുതിയ ഭരണാനുഭവമാണ്. സൈനികര്‍ക്ക് എന്തുസംഭവിച്ചാലും അതിലൊന്നും പറയത്തക്ക താല്‍പ്പര്യം കാണിക്കാത്ത ഭരണാധികാരികളെയും ഭരണകൂടത്തെയുമാണ് അവര്‍ക്ക് പരിചയമുണ്ടായിരുന്നത്. എന്നാല്‍ മോദിയുടെ വരവോടെ ഇതിന് മാറ്റംവന്നിരിക്കുകയാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കാന്‍ മോദി കാണിച്ച താല്‍പ്പര്യവും ശുഷ്കാന്തിയും സൈനികരോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി. ജയ് ജവാന് ജയ് കിസാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും രാജ്യത്തെ കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് നയിച്ച അടല്‍ ബിഹാരി വാജ്പേയിയും മാത്രമാണ് ഇതിനുമുമ്പ് സൈനികരോട് ഇത്രമേല്‍ താല്‍പ്പര്യം കാണിച്ച പ്രധാനമന്ത്രിമാര്‍.
അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയില്‍ രാജ്യസ്നേഹം കവചമാക്കി പ്രതിരോധത്തിന് തയ്യാറായി കാത്തുനിന്ന ഹനുമന്തപ്പയെ ആഞ്ഞുവീശിയ മഞ്ഞുകാറ്റും മഞ്ഞുമലയിടിച്ചിലും മരണത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനാനിരതമായിരുന്നിട്ടും ഒടുവില്‍ ഈ ധീരസേനാനിക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നു. ഉയരത്തില്‍നിന്നും മഞ്ഞുപാളി സൈനിക ക്യാമ്പിനുമുകളിലേക്ക് പതിക്കുകയായിരുന്നു. ആകെയുള്ള പത്ത് സൈനികരും ഈ ഹിമപാതത്തില്‍ അപ്പോള്‍തന്നെ മരിച്ചിരുന്നു എന്നായിരുന്നു വാര്‍ത്ത. പിന്നീട് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനിടയിലാണ് ശ്വാസോച്ഛ്വാസം നിലയ്ക്കാത്ത ഹനുമന്തപ്പയെ കണ്ടെത്തിയതും.
മഞ്ഞുകൊണ്ട് മരവിച്ച അദ്ദേഹത്തിന്റെ ശരീരം ചൂടുകയറാവുന്ന അവസ്ഥയിലായിരുന്നില്ല. ഹനുമന്തപ്പ അനുഭവിച്ച കഠിന യാതന, ജീവന്മരണ പോരാട്ടം മുതലായവ ഭാരതസേനയിലെ ധീരജവാന്മാര്ക്ക് ഉത്തേജനമാകുമെന്ന് നിസ്സംശയം പറയാം. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ജീവന് വെടിഞ്ഞ ധീരജവാന്മാരില്‍ ഇനി ഹനുമന്തപ്പയുടെ പേരും സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: