പൊന്‍കുന്നം: ലാഭത്തിലോടിയിരുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം റൂട്ട് മാറ്റിയതിനെത്തുടര്‍ന്ന് വരുമാനം കുത്തനെ ഇടിഞ്ഞു. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പാണത്തൂരിന് സര്‍വീസ് നടത്തിയിരുന്ന ബസാണ് ഇത്തരത്തില്‍ പുനഃക്രമീകരണത്തെത്തുടര്ന്ന് നഷ്ടത്തിലായതായി ആക്ഷേപം.
മുമ്പ് പൊന്‍കുന്നത്തു നിന്ന് പാണത്തൂര്‍ പോയി മടങ്ങി വരുമ്പോള്‍ 40,000 രൂപ വരെ കളക്ഷന്‍ ലഭിച്ചിരുന്നു. പൊന്‍കുന്നത്തു നിന്നു പാണത്തൂര്‍ എത്തുമ്പോള്‍ 20,000നും 25,000നുമിടയില്‍ വരുമാനം ലഭിച്ചിരുന്ന സര്‍വീസ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുതിയ റൂട്ടിലൂടെ പാണത്തൂരിലെത്തിയപ്പോള് ലഭിച്ചത് 3,000 രൂപയില്‍ താഴെ മാത്രം. യാത്രക്കാര്‍ കുറഞ്ഞ വഴിയിലൂടെ മണിക്കൂറുകള്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്നു.
മുമ്പ് ഉച്ചയ്ക്ക് 1ന് പൊന്‍കുന്നത്തു നിന്ന് പുറപ്പെട്ട് കോട്ടയം, ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ചെറുപുഴ വഴി പുലര്‍ച്ചെ നാലിന് പാണത്തൂര്‍ എത്തിച്ചേരുമായിരുന്നു. രണ്ടര മാസം ഇതേ രീതിയില്‍ സര്‍വീസ് നടത്തിയപ്പോള്‍ വന്വരുമാനമാണു കോര്‍പറേഷനു ലഭിച്ചത്. ചൊവ്വാഴ്ച മുതലാണ് ഇതിന്റെ സമയവും റൂട്ടും മാറ്റി നിശ്ചയിക്കപ്പെട്ടത്. പുതിയ സമയക്രമം അനുസരിച്ച് ഉച്ചയ്ക്ക് രണ്ടു മണിക്ക് പൊന്‍കുന്നത്തു നിന്നു പുറപ്പെടുന്ന ബസ് കോട്ടയം, പാലാ, എറണാകുളം, ഗുരുവായൂര്‍, കണ്ണൂര്‍, ബിലാല്‍ വഴി പാണത്തൂരിലെത്തുകയാണ് ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു പുറപ്പെട്ട ബസ് ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പാണത്തുരെത്തിയത്.
അധികവും യാത്രക്കാര്‍ കുറഞ്ഞതും ദൂരം കൂടിയതുമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് ആക്ഷേപം. വരുമാനം കുറഞ്ഞ ഈ റൂട്ടില്‍ രണ്ടു രാത്രികളില്‍ ഓരേ ഡ്രൈവറും കണ്ടക്ടറും ജോലി ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ആവശ്യത്തിന് വിശ്രമസമയം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് മതിയായ ഉറക്കവും വിശ്രമവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എറണാകുളം സോണല്‍ ഓഫീസില്‍ നിന്നു ഫോണ്‍ വഴി ലഭിച്ച ഉന്നത നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ രീതിയില്‍ റൂട്ട് ക്രമീകരണം ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യ ബസ് ലോബികളുടെ സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്ന് പല കോണുകളില്‍ നിന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: