തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ആറുമാസത്തിനുള്ളില്‍ ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു. ഈ മാസംതന്നെ കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭപ്രവൃത്തി ആരംഭിക്കും. രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, വര്‍ക്കല എന്നിവിടങ്ങളിലേക്കും കോഴിക്കോട് രാമനാട്ടുകര വരെയും പാത ദീര്‍ഘിപ്പിക്കും.
ലൈറ്റ് മെട്രോ പദ്ധതിക്ക് ദിവസേന 30,000 ല്‍ താഴെ യാത്രക്കാര്‍ വേണമെന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് 10,000 വും കോഴിക്കോട് 6000 ഉം മാത്രമേ ഇപ്പോഴുള്ളൂ. 2041 ആകുമ്പോള്‍ മാത്രമേ ലൈറ്റ് മെട്രോയ്ക്ക് ആവശ്യമായ തിരക്ക് ഈ രണ്ടു നഗരങ്ങളിലും ഉണ്ടാകൂ. കേന്ദ്രവും സംസ്ഥാനവും 20 ശതമാനവും മറ്റ് ഏജന്‍സികള്‍ 60 ശതമാനവുമാണ് പദ്ധതിവിഹിതമായി നല്‍കേണ്ടത്.
ഒട്ടേറെ വിദേശ ഏജന്‍സികള്‍ താല്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും പലിശക്കുറവും സുതാര്യതയും കണക്കിലെടുത്തുമാത്രമേ തീരുമാനമെടുക്കൂ. ടിക്കറ്റ് വില്‍പ്പനിയിലൂടെ മാത്രം പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. അതിനാല്‍ പള്ളിപ്പുറത്ത് ഡിപ്പോയും ഷോപ്പിംഗ് കോംപ്ലക്സും സ്ഥാപിക്കാന്‍ 20 ഏക്കര്‍സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. നഗരത്തിലും സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡ് പുനരുദ്ധാരണ മെഗാപദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്. പാലക്കാട് കോയമ്പത്തൂര്‍ റോഡ് വികസനവും ഇതിന്റെ ഭാഗമാക്കും. പുനലൂര്‍ മൂവാറ്റുപുഴ റോഡ് നിര്‍മാണം ലോകബാങ്ക് പദ്ധതിയില്‍പ്പെടുത്തി കെഎസ്ടിപി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈമാസം ടെന്‍ഡര്‍ ക്ഷണിക്കും. ഈ റോഡിന് ടോള്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ച എലിവേറ്റഡ് ഹൈവേ സംബന്ധിച്ച പ്രാരംഭപഠനത്തില്‍ സ്ഥലമേറ്റെടുത്ത് നിര്‍മിക്കുന്ന റോഡുകളെക്കാള്‍ ചെലവ് വരുമെന്നാണ് കണ്ടെത്തിയത്. ഇതെക്കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: