തൃശൂര്‍: സിപിഎം നേതാക്കള്‍ പ്രതികളായ മുന്‍ കേസുകളില്‍ പലതിലും സിബിഐ അന്വേഷണം അട്ടിമറിച്ചത് കോണ്‍ഗ്രസ്-സിപിഎം ധാരണപ്രകാരം. പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സിബിഐ അന്വേഷിച്ച സിപിഎം നേതാക്കള്‍ പ്രതികളായ എല്ലാ കേസുകളിലും സിബിഐ തോറ്റുകൊടുക്കുകയായിരുന്നു. ഇതിനു പിന്നില്‍ ചില സിബിഐ ഉദ്യോഗസ്ഥരുടെ കളികള്‍ ഉണ്ട്.
ഈ ഒത്തുകളിക്ക് നേതൃത്വം നല്കിയ ഒരു ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പി.ജയരാജന് പ്രതിയായ കതിരൂര്‍ മനോജ് വധക്കേസിലും ഈ വിവാദ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. മുംബൈയില്‍ ജോലിചെയ്യുന്ന മലയാളിയായ ഈ ഉദ്യോഗസ്ഥന് ഒരാഴ്ചയായി കൊച്ചി കേന്ദ്രീകരിച്ച് ഇതിനായി കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. മുമ്പ് ഈ ഉദ്യോഗസ്ഥന് കേരളത്തില്‍ ഡിവൈഎസ്പിയായി ജോലി ചെയ്യവെ അന്വേഷിച്ച എല്ലാ കേസിലും പ്രതികളായ സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറെ വിവാദമായ കിളിരൂര്‍ – കവിയൂര്‍ പെണ്‍വാണിഭക്കേസ്, പിണറായി വിജയന് പ്രതിയായ എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസ്, സിപിഎം നേതൃത്വത്തിന് ഏറെ വേണ്ടപ്പെട്ട വിവാദ വ്യവസായി പ്രതിയായ മലബാര്‍ സിമന്റ്സിലെ ശശീന്ദ്രന്റേയും മക്കളുടേയും കൊലപാതകക്കേസ് എന്നീ കേസുകളിലെല്ലാം സിബിഐ കോടതിയില്‍ തോറ്റതിന് പിന്നില്‍ ഈ വിവാദ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു.
കവിയൂര്‍ കേസില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘വിഐപി’കളെ രക്ഷപ്പെടുത്താന്‍ കൊല്ലപ്പെട്ട അനഘയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണെന്ന് ഈ ഉദ്യോഗസ്ഥന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. റിപ്പോര്‍ട്ട് തള്ളിയ കോടതി ഉദ്യോഗസ്ഥനെ ശകാരിക്കുകയും ചെയ്തു. അനഘയുടെ പിതാവ് നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരി ഈ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മലബാര്‍ സിമന്റ്സ് കേസില്‍ ശശീന്ദ്രന്റേയും മക്കളുടേയും മരണം കൊലപാതകമാണെന്നും വിവാദ വ്യവസായിയെ താന്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ഇയാള്‍ ശശീന്ദ്രന്റെ സഹോദരനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മരണം ആത്മഹത്യയാണെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതിനെതിരെ ശശീന്ദ്രന്റെ സഹോദരന് ഡോ. വി.സനല്‍കുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
എസ്എന്‍സി ലാവ്ലിന് കേസില്‍ ആദ്യ നിലപാടുകളില്‍ നിന്ന് ബഹുദൂരം പിന്നോട്ട് പോയി പ്രതികളെ കുറ്റവിമുക്തരാക്കിയതും ഈ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതികളെ വലയിലാക്കുന്ന പ്രതീതി സൃഷ്ടിച്ച ശേഷം വിലപേശി വന്‍തുക പാരിതോഷികം കൈപ്പറ്റി കേസുകള്‍ അട്ടിമറിക്കുന്ന രീതിയാണ് ഇയാളുടേതെന്ന് സിബിഐക്കുള്ളില്ത്തന്നെ സംസാരമുണ്ട്.
കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണച്ചുമതല ഇല്ലാഞ്ഞിട്ടും മുംബൈയില്‍ നിന്ന് കേരളത്തിലെത്തി അനധികൃതമായി കേസ് ഫയല്‍ പരിശോധിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതും ഇതിനകം വിവാദമായിട്ടുണ്ട്. അഭയ വധക്കേസിലും അന്വേഷണച്ചുമതല ഈ ഉദ്യോഗസ്ഥനായിരുന്നു. ഈ കേസിലും സിബിഐ കോടതിയില്‍ ഏറെ പഴികേട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: