വിളപ്പില്‍ശാല: വിളപ്പില്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലെല്ലാം തെരുവുനായ്ക്കള്‍ വിലസുന്നു. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പേടിസ്വപ്നമായി തെരുവുനായ്ക്കള്‍ റോഡുകള്‍ കയ്യേറിയിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മുളയറ, വിളപ്പില്‍ശാല, കൊല്ലംകോണം, പേയാട് തുടങ്ങി പഞ്ചായത്തിന്റെ മുക്കിലും മൂലയിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഈ മേഖലയില്‍ പത്തോളം പേരെ പട്ടി കടിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിളപ്പില്‍ശാല ചവര്‍ ഫാക്ടറി നിലനിന്നിരുന്നപ്പോള്‍ നഗരത്തില്‍ നിന്ന് തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടിച്ച് ഫാക്ടറി വളപ്പില്‍ കൊണ്ടുതള്ളിയിരുന്നു. അക്കാലത്ത് നഗരമാലിന്യങ്ങള്ക്കൊപ്പം ഫാക്ടറിയില്‍ എത്തിയിരുന്ന മത്സ്യ, മാംസാവശിഷ്ടങ്ങളായിരുന്നു ഇവറ്റകളുടെ ആഹാരം. ഫാക്ടറി അടച്ചുപൂട്ടിയതോടെ ഇവിടുണ്ടായിരുന്ന നായ്ക്കള്‍ തീറ്റതേടി നാട്ടിലേക്ക് ഇറങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: