കൊല്ലം: ദളിത് വിഭാഗത്തെ ഇടതുപക്ഷത്തിന് ആവശ്യം തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ മാത്രമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍ പറഞ്ഞു. തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി, എസ്എഫ്ഐക്കാരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി കൊല്ലം ജില്ലാസമിതി ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നിന്ന് ദളിതരെയും പിന്നാക്കക്കാരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എക്കാലത്തും ഇടതുപക്ഷം നടത്തിയിട്ടുള്ളത്. ഇത് ദളിത് വിഭാഗം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ ദളിത് വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി യാതൊന്നും ചെയ്യാത്തവരാണ് എസ്എഫ്ഐക്കാര്‍. ഇവിടുത്തെ പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ അവര്‍ക്കായിട്ടില്ല. മൂത്ത സഖാക്കന്മാരെ വിജയിപ്പിക്കാന്‍ ദളിത് വിഭാഗത്തെ രാഷ്ട്രീയമായി മുതലെടുക്കുന്ന എസ്എഫ്ഐയുടെ മുഖം തിരിച്ചറിയുന്ന സംഭവമാണ് ആര്‍എല്‍വി കോളേജില്‍ നടന്നത്. അടൂരില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കപ്പെട്ടപ്പോള്‍ എവിടെയായിരുന്നു ഈ സഖാക്കളെന്ന് എസ്എഫ്ഐ വ്യക്തമാക്കണം. ദളിത് സമൂഹത്തിന്റെ സ്റ്റൈപ്പന്റ് തുക വര്‍ദ്ധിപ്പിക്കാന്‍ ഇടതുസര്‍ക്കാരുകള്‍ തയാറായിട്ടില്ലെന്നും ഷിജില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസരംഗത്തെ ദളിത് ഉന്നമനത്തിനുവേണ്ടി ഒന്നും ചെയ്യാത്തവരാണ് കാലങ്ങളായി ഭരിച്ച ഇടതു-വലത് വിദ്യാഭ്യാസ മന്ത്രിമാരെന്നും ഷിജില്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കണ്‍വീനര്‍ ആര്.ശാന്തകുമാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന എസ്സി-എസ്ടി വിഭാഗം കണ്‍വീനര്‍ ബി. ബബുല്‍ദേവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ആര്.ചിപ്പി നന്ദി പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ എം.കൃഷ്ണപ്രിയ, വി.അജയ്കൃഷ്ണന്, ജില്ലാസമിതി അംഗങ്ങളായ അനന്തു പി, അഖില്‍ കെ, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.
എബിവിപിയുടെ നേതൃത്വത്തില്‍ ഇന്നലെ ക്യാമ്പസുകളില്‍ പഠിപ്പുമുടക്കി വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയുടെ ദളിത് പീഡനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി. എസ്എഫ്ഐയുടെ കോലം കത്തിച്ചു. കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊട്ടാരക്കര, കൊട്ടിയം, ചാത്തന്നൂര്‍, പുനലൂര്‍, പത്താനാപുരം എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ സംഭവത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: