കൊട്ടാരക്കര: നവജാതശിശുക്കളെ കിടത്തുന്ന വാര്‍ഡിലെ തറയില്‍ പാകിയിരിക്കുന്ന ടൈല്‍സുകള്‍ പൊട്ടിപൊളിഞ്ഞ് രോഗികള്‍ ദുരിതത്തിലായി.
താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച മെറ്റേണിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ജിക്കല്‍ വാര്‍ഡിലാണ് തറയില്‍ പാകിയിരിക്കുന്ന ടൈല്‍സുകള്‍ ഒരു വര്‍ഷമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗികളും പ്രസവശേഷം നവജാതി ശിശുക്കളുമായി കിടക്കുന്ന അമ്മമാരുമാണ് ഈ വാര്‍ഡില്‍ കിടക്കുന്നത്. പ്രസവശേഷം അമ്മമാരെയും നവജാത ശിശുക്കളെയും കിടത്തുന്ന സ്ഥലത്തെ ടൈലുകളാണ് അധികവും പൊട്ടി മാറിയിരിക്കുന്നത്. ടൈലുകള്‍ പൊട്ടിയ സ്ഥലത്ത് നിന്നും വമിക്കുന്ന പൊടികള്‍ ശ്വസിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. വലിയ ഹാളിലെ ടൈലുകള്‍ പൊട്ടിപൊളിഞ്ഞ് കാര്‍ഡ്ബോര്‍ഡ് വിരിച്ചിരിക്കുകയാണ്. വാര്‍ഡിന്റെ പല ഭാഗങ്ങളിലും ടൈലുകള്‍ക്ക് പകരം കാര്‍ഡ് ബോര്‍ഡുകളാണ് നിരത്തിയിരിക്കുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ അവസ്ഥ എന്നതാണ് രസകരം. നിര്‍മ്മാണത്തിലെ അഴിമതിയെപറ്റി വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. സമീപത്തു തന്നെയാണ് മറ്റ് സര്‍ജറി ചെയ്തുകിടക്കുന്ന രോഗികളുടെയും ബെഡ്ഡുകള്‍. അവിടെയും പലയിടത്തും ടൈലുകള്‍ പൊട്ടിമാറിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലായിരുന്നു വര്‍ഷങ്ങളായി ഈ ആശുപത്രി.
കൊട്ടാരക്കര പഞ്ചായത്ത് നഗരസഭയായി മാറിയതോടെ ആശുപത്രി നഗരസഭയുടെ അധീനതയിലേക്ക് മാറ്റപ്പെടമെങ്കിലും സാങ്കേതികനടപടികള്‍ ഒന്നുമായിട്ടില്ല. ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റിയായിരുന്നു ആശുപത്രിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പഴയ എച്ച്എംസി പിരിച്ചുവിട്ട ശേഷം പുതിയ കമ്മിറ്റി വിളിച്ചുകൂട്ടിയിട്ടില്ല. ദുരിതം അനുഭവിക്കേണ്ടത് സാധാരണക്കാരായ രോഗികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: