ആലപ്പുഴ: 1840 കോടിയുടെ കുട്ടനാട് പാക്കേജ് അട്ടിമറിച്ചവര്‍ കാര്‍ഷിക മേഖലയ്ക്ക് 35 കോടി മാത്രം ബജറ്റില്‍ വകയിരുത്തി കര്‍ഷകരെ അപമാനിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ കാലയളവില്‍ പ്രഖ്യാപിച്ച പമ്പിങ് ചിലവ് പൂര്‍ണമായും സൗജന്യമാക്കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. നെല്ലുവില സമയബന്ധിതമായി നല്‍കുന്നതിനും അവശ്യമായ പണം അനുവദിച്ചിട്ടില്ല. കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും ആശ്വാസകരമായ യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല.
ജില്ലയിലെ നെല്‍കര്‍ഷകരെയും മറ്റു കര്‍ഷകരെയും പൂര്‍ണമായും അവഗണിക്കുന്നതാണ് യൂഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ്. മുന്‍ ബജറ്റുകളിലെ ബഹുഭൂരിപക്ഷം വാഗ്ദാനങ്ങളും പ്രഖ്യാപനത്തില്‍ ഒതുങ്ങിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും വാഗ്ദാനങ്ങള്‍ നിറച്ച ബജറ്റ് അവതരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതം നാമമാത്രമായി അനുവദിച്ചതും സര്‍ക്കാര്‍ വന്‍നേട്ടമായി ഉയര്‍ത്തി കാട്ടുകയാണ്.
സുസ്ഥിര നെല്‍ കൃഷി വികസനത്തിന് 27 കോടി രൂപയും ഗ്രൂപ്പ് ഫാമിംഗിന് പ്രവര്‍ത്തന സഹായമായി പാടശേഖര സമിതികള്‍ക്ക് 4.5 കോടി രൂപയും ഉള്‍പ്പെടെ നെല്‍ കൃഷി വികസനത്തിനായി 35 കോടി രൂപയും മാത്രമാണ് സംസ്ഥാന അടിസ്ഥാനത്തില്‍ വകയിരുത്തിയിട്ടുള്ളത്. ഇത് നാമമാത്രമാണെന്ന് അഭിപ്രായമുയര്‍ന്നു കഴിഞ്ഞു.
മത്സ്യതൊഴിലാളികള്‍ക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി 39.59 കോടിരൂപ വകയിരുത്തിയതും തീരെ കുറവാണ്. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കായി 38.49 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
അന്യം നില്ക്കുന്ന കയര്‍ വ്യവസായത്തിന് വെറും 117 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കുറഞ്ഞത് അഞ്ഞൂറ് കോടിയെങ്കിലും അനുവദിച്ച് സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പരമ്പരാഗത മേഖല തകര്‍ന്നടിയും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ചേര്‍ത്തലയിലെ മെഗാഫുഡ് പാര്ക്കിന് ബജറ്റില്‍ 16 കോടി വകയിരുത്തിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം തുടങ്ങുമെന്ന പ്രഖ്യാപനവും വെറും പ്രചരണ തട്ടിപ്പാകാനാണ് സാദ്ധ്യത. ഹരിപ്പാട് നേഴ്സിംഗ് കോളേജ് ആരംഭിക്കും. ചെന്നിത്തല പഞ്ചായത്തില്‍ അഗ്രീ പോളീടെക്നിക് ആരംഭിക്കുന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തുന്നു. ആഭ്യന്തര ടൂറിസ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി ആലപ്പുഴ ബീച്ചില്‍ ഹെലിപാഡ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും അതിന് തുക നീക്കി വെച്ചിട്ടില്ല. കായംകുളം കായലിന് കുറുകെ ആലപ്പുഴ കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മ്മാണമാണ് മറ്റൊരു വാഗ്ദാനം, ഇതിനും പണം നീക്കി വെച്ചിട്ടില്ല. കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ മുട്ടേല്‍ പാലം നിര്‍മ്മിക്കുന്നതിനായി 10 കോടി , ചേര്‍ത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലം നിര്‍മ്മിക്കുന്നതിനായി 25 കോടി, സംസ്ഥാന ജല ഗതാഗത വകുപ്പിന് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിനും വെസ്സലുകള്‍ മാറ്റി വാങ്ങുന്നതിനുമായി 20 കോടി തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയാണ്. ആലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് 2 കോടി രൂപ വീതം മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: