ന്യൂദല്‍ഹി: സഹകരണത്തിന് പുതിയ പാതകള്‍ വെട്ടിത്തുറന്ന് ഭാരതവും യുഎഇയും ഏഴു മേഖലകളില്‍ ധാരണാപത്രം ഒപ്പുവച്ചു. അടിസ്ഥാന സൗകര്യ വികസനം, വിദഗ്ധ തൊഴിലാളികളെ കൈമാറല്‍, ഇന്‍ഷുറന്‍സ് മേഖലകളിലടക്കം സഹകരണത്തിനാണ് കരാറിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭാരതം സന്ദര്‍ശിക്കുന്ന അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തില്‍ ഹൈദരാബാദ് ഹൗസിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.
ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില്‍ യുഎഇയില്‍നിന്ന് നിക്ഷേപമെത്തുമെന്നതാണ് പ്രധാനം. ഇതിനൊപ്പം സാമ്പത്തിക, വ്യാപാര മേഖലകളിലും സഹകരിക്കും. വിദഗ്ധ തൊഴിലാളികളെ പരസ്പരം കൈമാറുന്നതിന് യുഎഇ ദേശീയ യോഗ്യതാ അതോറിറ്റിയും ഭാരത നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമാണ് കരാറിലെത്തിയത്. ഇന്‍ഷുറന്‍സ്, ബഹിരാകാശ മേഖലകളില്‍ പരസ്പരം സാങ്കേതിക സഹായം നല്‍കും. ഇന്‍ഷുറന്‍സ് രംഗത്ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയും യുഎഇ ഇന്‍ഷുറന്‍സ് അതോറിറ്റിയുമാണ് കരാറിലെത്തിയത്. ബഹിരാകാശ മേഖലയില്‍ ഐഎസ്ആര്‍ഒയും യുഎഇ സ്പേസ് ഏജന്‍സിയുമായാണ് ധാരണ.
സാങ്കേതിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യുഎഇ ആഭ്യന്തര മന്ത്രാലയവും കരാറിലെത്തി. സാങ്കേതിക സംവിധാനങ്ങളിലൂടെ സമൂഹത്തെ അസ്ഥിരപ്പെടുത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.
പുനുരുപയോഗ ഊര്‍ജ മേഖലയില്‍ സംയുക്ത നിക്ഷേപത്തിനും ഗവേഷണത്തിനും ധാരണ. സാംസ്കാരിക മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും. ദേശീയ പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനും, ഗ്രന്ഥങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും തീരുമാനം.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സയിദ് അല്‍ നഹ്യാന്, ഷെയ്ഖ് ഹമദ് ബിന്‍ സയിദ് അല്‍ നഹ്യാന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: