ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കേസില്‍ കുടുക്കാന്‍ ലക്ഷ്യമിട്ട് ഇസ്രത്ത് ജഹാന്റെ തീവ്രവാദ ബന്ധം യുപിഎ സര്‍ക്കാര്‍ മറച്ചുവെച്ചെന്ന് ബിജെപി. മോദിക്കെതിരെ വ്യാജ ആരോപണങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും രാജ്യത്തോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപെട്ടു.
ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപെട്ട ഇസ്രത്ത് ജഹാന് പാകിസ്ഥാന് തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തോയ്ബയുടെ ചാവേറായിരുന്നു എന്ന് ഭീകരന് ഹെഡ്ലി വെളിപ്പെടുത്തിയതോടെ അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ രാജ്യവിരുദ്ധ നിലപാടുകള്‍ വ്യക്തമായെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന് ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നിരപരാധിയായ ഇസ്രത്ത് ജഹാന്റെ കൊലപാതകിയായി നരേന്ദ്രമോദിയെ ചിത്രീകരിച്ച കോണ്‍ഗ്രസ് തീവ്രവാദത്തെ വെള്ളപൂശാന്‍ ശ്രമിച്ചു.
മോദിയെ കേസില്‍ കുടുക്കാനാണ് ഇസ്രത്ത് ജഹാന്റെ തീവ്രവാദ ബന്ധം യുപിഎ സര്‍ക്കാര്‍ മറച്ചു വച്ചത്. മോദിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സോണിയ ഗാന്ധിയും ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയും ഉള്‍പ്പെടെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും രാജ്യത്തോട് മാപ്പ് പറയണം.
കേസില്‍ നേരിട്ട് ഇടപെട്ട് അട്ടിമറി നടത്താന്‍ പോലും അന്നത്തെ ആഭ്യന്തരമന്ത്രി ഷിന്‍ഡെ തയ്യാറായി. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു കോണ്‍ഗ്രസ്. കേസില്‍ സത്യസന്ധ്യമായ നിലപാടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ജയിലിലടക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. രാഷ്ട്രീയ താല്പര്യത്തിനായി രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വീട്ടു വീഴ്ച ചെയ്തുവെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: