കോഴിക്കോട്: വയനാട് വീണ്ടും കുരങ്ങ് പനി ഭീതിയില്‍. ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്കാണ് അസുഖം ബാധിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടും കുരങ്ങ് പനിക്ക് കാരണമായ വൈറസ് പടരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കയാണ്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വൈറസ് ബാധ വ്യാപക മരണത്തിലേക്ക് നയിച്ചേക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ആരോഗ്യ പ്രവര്‍ത്തകരടക്കം 11പേരാണ് കഴിഞ്ഞകൊല്ലം കുരങ്ങ് പനി പിടിപെട്ട് മരിച്ചത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറക്കടവ് ദിവാകരനാ (42)ണ് ഈവര്‍ഷം ആദ്യമായി കുരങ്ങുപനി പിടിപെട്ടത്. തൊട്ടുപിന്നാലെ നൂല്‍പ്പുഴ സ്വദേശിനിയായ ആദിവാസി യുവതിക്കും അസുഖമുണ്ടായി. താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരെയും സ്ഥിതി മോശമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചൂട് കൂടിയത് വൈറസ് ബാധയുടെ വ്യാപനം ത്വരിതഗതിയിലാക്കുമെന്നാണ് സൂചന. കുരങ്ങിലോ, മാനിലോ ഉള്ള ഒരു തരം ചെള്ളില്‍ നിന്നാണ് രോഗഹേതുവായ വൈറസ് വരുന്നത്. ചെള്ള് മുട്ടയിട്ട് പെരുകുന്നത് വേനലിലാണ്. ഇവ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അതിവേഗം പടരുന്നതിന് ഈ കാലാവസ്ഥ അനുകൂലമാണ്.
ഇത്തവണ കുരങ്ങ് പനി തടയുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ, വനം വകുപ്പുകള്‍ സംയുക്തമായി ബോധവല്‍ക്കരണവും, പ്രതിരോധവാക്സിന്‍ വിതരണവും നടത്തി. വനമേഖലയില്‍ താമസിക്കുന്നവരെയും അവിടേക്ക് പ്രവേശിക്കുന്നവരെയും കുരങ്ങ്, മാനുകള്‍ തുടങ്ങിയവയേയും പ്രത്യേകമായി നിരീക്ഷിക്കുകയുണ്ടായി. വയനാട്ടിലാണ് ഇപ്പോള്‍ വൈറസ് പ്രത്യക്ഷപ്പെട്ടതെങ്കിലും അത് സംസ്ഥാനത്തെ ഇതര വനമേഖലകളിലേക്ക് പടരാനിടയുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: