തൊടുപുഴ: തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രം റോഡിലെ യാത്ര കുരുക്കാകുന്നു. കുഴിനിറഞ്ഞ് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നതാണ് വാഹന യാത്രക്കാരെ വലയ്ക്കുന്നത്.അടുത്ത ആഴ്ച ക്ഷേത്രത്തില്‍ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നടക്കാന്‍ നിരിക്കവെയാണ് തകര്‍ന്ന് കിടക്കുന്ന റോഡ് ക്ഷേത്ര ദര്‍ശനത്തിലെത്തുന്ന ഭക്തരെ ഉള്‍പ്പെടെയുള്ളവരെ വലയ്ക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ കഷ്ടിച്ച് ഒരു കാറിനും ബൈക്കിനും മാത്രമാണ് കടന്ന് പോകാന്‍ സാധിക്കുന്നത്. റോഡ് തകര്‍ന്നതോടെ ഇവിടെ ഗതാഗത കുരുക്കം പതിവായിരിക്കുകയാണ്. ധന്വന്തരി പടിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് മാര്‍ക്കറ്റ് റോഡിലേക്കാണ് ചേരുന്നത്. നഗരത്തിലെ തിരക്കൊഴുവാക്കാന്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കൂടാതെ പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്കും മറ്റുമായി നിരവധി കാല്‍നടയാത്രക്കാരും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ വശം തകര്‍ന്ന് കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇത് വഴിയുള്ള യാത്ര ദുരിതമാവുകയാണ്. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ അടുത്തിടെ വാട്ടര്‍ അതോറിറ്റി വാല്‍വ് കണ്ടെത്തുന്നതിനായി അടുത്തടുത്തായി കുഴിയെടുത്ത് ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ കുഴിയില്‍ കുടുങ്ങി പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കരക്ക് കയറ്റിയത്. ഉത്സവത്തിന് മുമ്പായി മുനിസിപ്പാലിറ്റി റോഡ് നവീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഭക്തരും .റോഡ് എത്രയുംവേഗം നന്നാക്കണമെന്ന് ബിജെപിയും ഹിന്ദുഐക്യവേദിയും മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: