ഏറ്റവും കുറച്ചുദിവസങ്ങള്‍ മാത്രം ഭരണത്തില്‍ അവശേഷിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചത് ജനാധിപത്യത്തോടുള്ള അവഗണനയും ജനങ്ങളോടുള്ള പുച്ഛവുമാണ് വെളിവാക്കുന്നത്. ഒന്നുരണ്ടുമാസത്തെ ഭരണ നിര്‍വ്വഹണത്തിനുള്ള അനുമതിയില്‍ കവിഞ്ഞ് ഈ ബജറ്റിന് യാതൊരു പ്രാധാന്യവുമെല്ലന്നുള്ള കാര്യം ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നിട്ടും എന്തിനീ നാടകം. ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നവരാണ് ജനങ്ങളും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സുകാരും. ഇനി ഒരുപക്ഷെ മഹാത്ഭുതം സംഭവിച്ച് ഭരണത്തുടര്‍ച്ച കിട്ടിയാലും ഭരണനിര്‍വ്വഹണത്തിനു പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടിവരും. അത് അറിയാമായിരുന്നിട്ടും ഇങ്ങനെ ജനങ്ങളെ വിഡ്ഡികളാക്കാമോ?
സംസ്ഥാനത്തിനു ഒരു കാലഘട്ടത്തിലും ഇതുപോലെ കേന്ദ്രസഹായം ഉണ്ടായിട്ടില്ല. മോഡി സര്‍ക്കാര്‍ വന്നതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവശ്യപ്പെടാതെതന്നെ കോടിക്കണക്കിന് രൂപയുടെ സഹായം കേരളത്തിന് നല്കി. നാഷണല്‍ ഹൈവേകളുടെ വികസനത്തിന് 33700 കോടി രൂപ, വിഴിഞ്ഞം പദ്ധതിക്കും കൊച്ചി മെട്രോയ്ക്കുമെല്ലാം കേന്ദ്രസഹായം ആവശ്യപ്പെടാതെ തന്നെയെത്തി. കൊച്ചിയെ സ്മാര്‍ട്ട് സിറ്റിയുടെ പരിധിയില്‍ കൊണ്ടുവന്നതുള്‍പ്പെടെ എത്രയെത്ര പദ്ധതികള്‍. എന്നിട്ടും ഈ നിയമസഭയിലെ ബജറ്റ് സമ്മേളനത്തെ കേന്ദ്രവിരുദ്ധ പ്രചാരണവേദിയായി മാറ്റിയത് അപമാനകരവും നെറികേടുമാണ്.
ബജറ്റ് പ്രഖ്യാപനത്തിലെ ഒട്ടുമിക്ക പദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്രസഹായത്തോടെയാണ്. മാത്രമല്ല നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കുമ്പോള് ഗണ്യമായ ഒരു തുക സംസ്ഥാനത്തിന് കിട്ടും. കഴിഞ്ഞവര്‍ഷം ധനകമ്മി കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് 9500 കോടിയില്‍ കൂടുതല്‍ രൂപ കേന്ദ്രം നല്കുകയുണ്ടായി. എന്നിട്ടും കേന്ദ്രവിരുദ്ധ സമീപനം സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയ മര്യാദകേടാണ് കാണിച്ചത്.
ഇനി ബജറ്റ് പരിശോധിച്ചാല്‍ കണക്കുകളും പ്രഖ്യാപനവുമില്ലാതെ ജനങ്ങള്‍ക്ക് ഗുണകരമായതൊന്നും തന്നെ ഇല്ല. റവന്യൂ ചെലവ് 93990.06 കോടിയും മൂലധന ചെലവ് 9540 കോടി രൂപയുംകൂടി ചേരുമ്പോള്‍ 103530 കോടി രൂപയാണ് മൊത്തം ചെലവ്. റവന്യൂ വരവ് 84092.61 കോടി രൂപ മാത്രമാണ്. റവന്യൂ കമ്മി 9847.45 കോടിയാണ്. അതേസമയം ധനകമ്മി 17926 കോടി രൂപയായി വര്‍ദ്ധിക്കുന്നതായി കാണാം. മാത്രമല്ല നമ്മുടെ സംസ്ഥാനത്തിന്റെ പൊതുകടത്തിനെക്കാള് കുറവാണ് ബജറ്റിന്റെ മൊത്തം ചെലവ് ആയി കാണിച്ചിരിക്കുന്നത്. നികുതി ഇളവുകള്‍ വെറും 330.45 കോടി രൂപ. പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ അധികവിഭവ സമാഹരണം വെറും 112 കോടി രൂപയാണ്.
നികുതി കുറച്ചു എന്നുപറയുന്ന കാര്യങ്ങളില്‍ ഒന്നുംതന്നെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധമില്ലാത്ത കാര്യമാണ്. പൂച്ചെട്ടിയുടെ നികുതി ഒഴിവാക്കി, പാകംചെയ്ത ഭക്ഷണത്തിന്റെ നികുതി ഒഴിവാക്കി, കോണ്‍ക്രീറ്റ് കട്ടളകളുടെ നികുതി ഒഴിവാക്കി, കൈത്തറിയുടെ വാറ്റ് നികുതി രണ്ടു ശതമാനം ആയിരുന്നത് ഒഴിവാക്കി. എന്നാല്‍ ഭാരതത്തില്‍ കൈത്തറി ഉത്പന്നങ്ങള്‍ക്ക് നികുതി ഉണ്ടായിരുന്ന ഏക സംസ്ഥാനം കേരളമാണ്. കാര്‍ഷിക മേഖലയിലെ ആദായ നികുതി ഒഴിവാക്കിയത് ഗുണകരമായി തോന്നുമെങ്കിലും സമൂഹത്തിലെ സമ്പന്നര്‍ക്കാണ് അതിന്റെ ഗുണം കിട്ടുക. ജീവന്‍രക്ഷാ മരുന്നുകളുടെ നാമമാത്ര വാറ്റ് നികുതി വേണ്ടെന്നുവച്ച പ്രഖ്യാപനം തട്ടിപ്പാണ്. അതേസമയം 70 ശതമാനം മുതല്‍ 75 ശതമാനംവരെ വിലക്കുറവില്‍ കേന്ദ്രം സ്ഥാപിക്കാന്‍ പറഞ്ഞ ജനഔഷധി പദ്ധതി ഇതുവരെയും കേരളം തുടങ്ങിയിട്ടില്ല. ഏകദേശം 18 ഓളം സംസ്ഥാനങ്ങള്‍ ഇതിനകം പദ്ധതി ആരംഭിച്ചിട്ടുണ്ട്.
റബറിന് 500 കോടി അനുവദിച്ചു എന്ന പ്രഖ്യാപനം 2015-16 ല്‍ അനുവദിച്ച 300 കോടി രൂപകൂടി ചേര്‍ത്താണ്. അതില്‍തന്നെ 90 കോടി രൂപമാത്രമാണ് ചെലവാക്കിയിട്ടുള്ളത്. ഈ പ്രഖ്യാപനവും കടലാസില്‍ ഒതുങ്ങുക മാത്രമാണ് ചെയ്യാന്‍ പോകുന്നത്.
ഒരുപാട് പ്രഖ്യാപനങ്ങള്‍. എന്നാല്‍ എങ്ങനെ അതിന് പണം കണ്ടെത്തുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അഞ്ചാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും അത് പരിശോധിക്കുമെന്നു പറഞ്ഞതല്ലാതെ നടപ്പിലാക്കും എന്ന് പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടു പ്രകാരം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണം. പിന്നീട് ഓരോ വര്‍ഷവും ഒരുശതമാനം വിഹിതം നല്കി മൊത്തം 25 ശതമാനം ആക്കണമെന്നു പറഞ്ഞ സ്ഥലത്താണ് വെറും 5000 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നല്‍കിയത്. അതുപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏകദേശം 7000 കോടി രൂപയുടെ അധിക ബാധ്യത കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചും മിണ്ടാട്ടമില്ല. ഏകദേശം 80000 കോടി രൂപയുടെ സ്വര്‍ണ്ണ വ്യാപാരം നടക്കുമ്പോള്‍ നിലവിലുള്ള അഞ്ചു ശതമാനം നികുതി അനുസരിച്ച് സംസ്ഥാനത്തിന് കിട്ടേണ്ടത് 4000 കോടി രൂപയാണ്. എന്നാല്‍ കിട്ടുന്നത് 475 കോടി മാത്രം. ഈ നികുതിചോര്‍ച്ച തടയുന്നതിന് ഒരു നടപടിയും ബജറ്റില്‍ ഇല്ല.
തൊഴിലില്ലായ്മ വലിയ തോതില്‍ വര്‍ദ്ധിച്ച സംസ്ഥാനമെന്ന നിലയില്‍ അത് പരിഹരിക്കുന്നതിന് വേണ്ടി നടപടികള്‍ ഇല്ല. 1000 സ്റ്റാര്ട്ടപ്പിനുവേണ്ടി നീക്കിവച്ച തുക വെറും 25 കോടി മാത്രമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പത്തിക സര്‍വ്വെ അനുസരിച്ച് കേരളത്തിന്റെ വളര്‍ച്ച പുറകോട്ടുപോയിരിക്കുന്നു. ആസൂത്രണ ബോര്‍ഡിന്റെ അവലോകന യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയാണ് ഗവര്‍ണറെക്കൊണ്ട് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെ വളര്‍ച്ച എന്ന് നയപ്രഖ്യാപനത്തില്‍ കള്ളം പറയിപ്പിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ 1200 കോടിയില്‍ കൂടുതല്‍ സംഭരിച്ചിട്ട് പാവപ്പെട്ടവര്‍ക്കു നല്‍കിയത് 632 കോടി മാത്രമാണ്.
ന്യൂനപക്ഷ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും വീടുവയ്ക്കാന്‍ 31 കോടി രൂപ നീക്കിവച്ച സര്‍ക്കാര്‍ മറ്റു വിഭാഗങ്ങളിലെ ഇതേ രീതിയിലുള്ള സ്ത്രീകളുടെ മുന്നില്‍ കണ്ണടയ്ക്കുകയാണ് ചെയ്തത്. അതുപോലെ തന്നെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് വെറും 409 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം നീക്കിവച്ച തുകയുടെ പകുതി പോലും ഇപ്പോഴും ചിലവഴിച്ചിട്ടില്ല. കുടിവെള്ളത്തിന് 99 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെറും 10 ശതമാനം മാത്രം കൂടുതല്‍. എന്നാല്‍ ഭാരതത്തിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കുടിവെള്ളത്തില്‍ മാലിന്യത്തിന്റെ അളവ് വളരെ കൂടുതല്ലുള്ള സംസ്ഥാനമാണ് കേരളം.
വിദ്യാഭ്യാസ വായ്പ ഇളവാണ് മറ്റൊരു തട്ടിപ്പ്. കുടിശികവന്നവരെ അല്ല സഹായിക്കുന്നത്. കൃത്യമായി തവണ 10 മാസം അടച്ചാല്‍ രണ്ടുതവണ സര്‍ക്കാര്‍ അടയ്ക്കുമെന്നാണ് പറയുന്നത്. ഇത് വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരില്‍ ദുരിതത്തിലായവര്‍ക്കു യാതൊരു തരത്തിലും സഹായകമാകുന്നില്ല. ജില്ലാതല പാചകവാതക വായ്പാ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 16094 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ റോഡ് വികസനത്തിന് നല്കിയ സഹായത്തിന്റെ ഭാഗമാണ്.
പൊതുവായി സംസ്ഥാന ബജറ്റിനെ സമീപിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ഒരു പ്രകടനപത്രിക എന്ന നിലയിലാണ്. പദ്ധതി പ്രഖ്യാപനങ്ങളല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഫലപ്രദമായ രീതിയിലുള്ള പദ്ധതി നിര്‍വ്വഹണമാണ്. അത് അസാധ്യമായി തീര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഒന്നുംതന്നെ ഈ ബജറ്റില്‍ ഇല്ല. തീര്‍ത്തും നിരാശാജനകമായ ഒരു ബജറ്റ്. യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഈ ബജറ്റ് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയെ പുറകോട്ടുവലിക്കുമെന്നതില് സംശയമില്ല.
ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: