കോഴിക്കോട്: കൊലപാതകങ്ങൾക്ക് ഗൂഢാലോചനയും നേതൃത്വവും നൽകിയ നേതാക്കൾ പിടിയിലാകുന്നതിന്റെ വെപ്രാളമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വാക്കുകളിലെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തെ സമ്മർദ്ദത്തിലാക്കി രക്ഷപ്പെട്ട സിപിഎം നേതാക്കളുടെ കൊലപാതകങ്ങളിലെ പങ്ക് സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന പരിഭ്രാന്തിയാണ് പിണറായി വിജയന്റേത്.
സിപിഎം നേതാക്കളുടെ ഗൂഢാലോചനയിൽ ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്ന കൊലപാതകങ്ങളിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ സിപിഎം എന്നും ശ്രമിച്ചിട്ടുണ്ട്. പാർട്ടി ചാവേറുകളെ പ്രതികളാക്കുകയും പിന്നീട് കേസിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ തന്ത്രമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാർട്ടി ലിസ്റ്റ് അനുസരിച്ച് പ്രതികളെ തീരുമാനിക്കുകയും പാർട്ടി തിരക്കഥക്കനുസരിച്ച് കുറ്റപത്രം തയ്യാറാക്കുകയും ചെയ്യുന്ന പതിവ് അവസാനിക്കുമ്പോളുണ്ടാകുന്ന പരിഭ്രാന്തിയാണ് സിപിഎം നേതാക്കളിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ പക്ഷപാതിത്വം പലതവണ ഉന്നത നീതിപീഠങ്ങൾ വരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പന്ന്യന്നൂർ ചന്ദ്രന്റെ കൊലപാതകത്തിൽ കേസ് അന്വേഷണം അപ്പാടെ അട്ടിമറിക്കപ്പെട്ടതായും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
സൂചിപ്പിക്കേണ്ടിവന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാർക്കും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് പല കേസുകളിലായി കോടതി നടത്തിയത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ഹൈക്കോടതി നടത്തിയ നീരീക്ഷണം കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.
കേസന്വേഷണത്തിലെ സിപിഎം നേതാക്കളുടെ അവിശുദ്ധമായ ഇടപെടലാണ് കൊലയാളി സംഘങ്ങൾക്ക് എന്നും തുണയായത്.
ഗൂഢാലോചനകളിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരുമ്പോൾ സിബിഐയെ കുറ്റപ്പെടുത്തി രക്ഷപ്പെടാമെന്നാണ് സിപിഎം കരുതുന്നത്. അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പ്രലോഭിപ്പിച്ചും ക്രിമിനൽ കേസുകളിൽ നിന്നും രക്ഷപ്പെടാമെന്ന തന്ത്രം തന്നെയാണ് ഇപ്പോഴും പാർട്ടി നേതൃത്വം പിന്തുടരുന്നത്. പ്രാകൃതമായ മാടമ്പി രാഷ്ട്രീയത്തിന് അറുതി വരുത്താതെ കേരളത്തിൽ സമാധാനന്തരീക്ഷം ഉണ്ടാകില്ല. കൊലപാതകങ്ങൾക്ക് പിന്നിൽ നിന്ന് പിന്തുണയും മുന്നിൽ നിന്ന് പ്രതികൾക്ക് സംരക്ഷണവും നൽകുന്ന പതിവ് അവസാനിപ്പിക്കണം. സിപിഎം നേതാക്കൾ നിയമത്തിന് അതീതരാണെന്ന ധാരണ തിരുത്തപ്പെടുമ്പോളുണ്ടാകുന്ന വിഭ്രാന്തിയെ കേരള ജനത തിരിച്ചറിയുമെന്നും ഗോപാലൻകുട്ടി മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: