ന്യൂദല്‍ഹി: തൂക്കിലേറ്റപ്പെട്ട പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന് ജയ്വിളിക്കുകയും അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ പൊതുപരിപാടി സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ ദല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫിന്റെ നേതാവുമായ കനയ്യ കുമാറിനെ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഭാരത വിരുദ്ധ മുദ്രാവാക്യം മുഴക്കി ദല്‍ഹി പ്രസ്ക്ലബ്ബില്‍ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രസ് ക്ലബ് പരിപാടിയുടെ മുഖ്യസംഘാടകന്‍ ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫ. എസ്എആര്‍ ഗിലാനി,ക്കെതിരെയും കേസുണ്ട്. പാര്‍ലമെന്റാക്രമണക്കേസില്‍ 13 വര്‍ഷം മുന്‍പ് വിട്ടയക്കപ്പെട്ടയാളാണ് ഗിലാനി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്നു കണ്ടാല്‍ അറസ്റ്റു ചെയ്യും, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജതിന് നര്‍വാള്‍ അറിയിച്ചു.
ഭാരത വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹത്തിന് പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ നേതൃത്വം വഹിച്ച യൂണിയന് പ്രസിഡന്റിനെയാണ് ഇന്നലെ പോലീസ് പിടികൂടിയത്.
ഇടതു പക്ഷ സംഘടനയില്‍ പെട്ട ചില വിദ്യാര്‍ഥികളടക്കമാണ് അഫ്സല് ഗുരുവിനു ജയ് വിളിച്ചത്. പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിയെ തൂക്കിക്കൊന്നതിനെ അപലപിച്ച അവര്‍ ഭാരതത്തിനെതിരെയും പാക്കിസ്ഥാനെ അനുകൂലിച്ചും മുദ്രാവാക്യം വിളിച്ചു. അഫ്സല് ഗുരു അമര്‍ രഹെ, കശ്മീര്‍ ലേക്കര്‍ രഹേംഗേ തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിച്ചു, പോലീസ് പറഞ്ഞു.
ഭാരതത്തിനെതിരെ വെറുപ്പ് പരത്തുക, അവമതിപ്പ് ഉണ്ടാക്കുക, അതൃപ്തി വളര്‍ത്തുക തുടങ്ങിയവുമായി ബന്ധപ്പെട്ട ക്രിമില്‍ നിയമത്തിലെ 124 എ, 120 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു.
പ്രസ് ക്ലബ് പരിപാടിയുടെ സിസിടിവി ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളും നല്കാന് പോലീസ് സംഘാടകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദല്‍ഹി പ്രസ് ക്ലബ് അംഗം അലി ജാവേദാണ് ഹാള്‍ ബുക്ക് ചെയ്തത്. ഇയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഭാരത വിരുദ്ധ മുദ്രാവാക്യം കേട്ടയുടന്‍ പരിപാടി നിറുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടതായി പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് പരിപാടി നിറുത്തിയത്. പരിപാടിയുമായി പ്രസ് ക്ലബ്ബിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ പ്രസ്ക്ലബ് ചെയര്മാന് രാഹുല്‍ ജലാലി, ഹാള്‍ ബുക്ക് ചെയ്ത അംഗത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അറിയിച്ചു.
കര്‍ശന നടപടി: രാജ്നാഥ്
ന്യൂദല്‍ഹി: ഭാരത വിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്- അദ്ദേഹം പറഞ്ഞു.
ഭാരതമാതാവിനെ അവഹേളിക്കുന്നത് കണ്ടുനില്ക്കാനുള്ളത്ര സഹിഷ്ണുത കേന്ദ്ര സര്‍ക്കാരിനില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന സര്‍ക്കാരാണ് ഇതെന്നും എന്നാല്‍ അതിന്റെ പരിധി മറികടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. എബിവിപി നേതാക്കളും ബിജെപി എംപി മഹേഷ് ഗിരിയും നല്കിയ പരാതികളെത്തുര്ടന്നാണ് അഫ്സല് ഗുരുവിന് ജയ്വിളിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ് എടുത്തത്.
അതിനിടെ അഫ്സല് ഗുരുവിനു വേണ്ടി പരിപാടി സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തവര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ജെഎന്‍യു വി.സി എം. ജഗദീഷ് കുമാര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റിയില്‍ രാജ്യവിരുദ്ധ പരിപാടി സംഘടിപ്പിച്ചവരെ പുറത്താക്കണമെന്ന് എബിവിപി അംഗവും ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് ജോയിന്റ് സെക്രട്ടറിയുമായ സൗരഭ് കുമാര്‍ ശര്‍മ്മ ആവശ്യപ്പെട്ടു. സംഭവം സമയബന്ധിതമായി അന്വേഷിക്കണം, ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കണം. ജെഎന്‍യുവില്‍ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്, അദ്ദേഹം ആവശ്യപ്പെട്ടു. എബിവിപി ജെഎന്‍യു അധികൃതരുടെ കോലം കത്തിച്ചു.
ജെഎന്‍യുവിലെ രാജ്യവിരുദ്ധ ശക്തികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിന് മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പ്രതിഷേധ പരിപാടിയും നടന്നു. രാജ്യവിരുദ്ധ ശക്തികളുടെ പിടിയില്‍ നിന്നു ജെഎന്‍യുവിനെ രക്ഷിക്കണമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: