പോത്തന്‍കോട്: മെയ്ക് ഇന്‍ കേരള സംരംഭം സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ കുതിപ്പു നല്‍കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ മേയ്ക്ക് ഇന്‍ കേരള പദ്ധതിയുടെ ഭാഗമായുള്ള റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം മെയ്ക് ഇന്‍ കേരളയില്‍ ഉള്‍പ്പെടുത്തി റെയില്‍വേയ്ക്കുവേണ്ടി റബര്‍ അധിഷ്ഠിത ബുഷുകള്‍ നിര്‍മിച്ചു നല്കുന്ന പദ്ധതിയുടെ പ്രൊഡക്ട് ലോഞ്ചിംഗ് കര്‍മ്മവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. മെയ്ക് ഇന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച ആദ്യ ഉത്പന്നമാണ് റെയില്‍വേയ്ക്കു വേണ്ടിയുള്ള റബര്‍ ബുഷ്.
മെയ്ക് ഇന്‍ കേരള വിപ്ലവപദ്ധതിയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കുതിപ്പിനൊപ്പം ഓടിയെത്താനുള്ള സംസ്ഥാനത്തിന്റെ മികച്ച അവസരം കൂടിയാണിത്. മേയ്ക് ഇന്‍ കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന ഏത് ഉത്പന്നവും ഏറ്റെടുക്കാന്‍ റെയില്‍വേ തയാറാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിനായി മെയ്ക് ഇന്‍ കേരള, ഗ്രീന്‍ കേരള, ശുചിത്വഭാരതം സംരംഭങ്ങള്‍ കൈക്കോര്‍ക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച മെയ്ക് ഇന്‍ കേരള ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എന്‍. രാധാകൃഷ്ണന് കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ ഫയല്‍ കേന്ദ്രമന്ത്രിക്കു കൈമാറി. കണിയാപുരം റെയില്‍വേസ്റ്റേഷനെ മാതൃകാസ്റ്റേഷനാക്കി മാറ്റി വികസിപ്പിക്കണമെന്ന ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി കേന്ദ്രമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.
ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. വാസുകി ഐഎഎസ് റെയില്‍വേ സ്റ്റേഷനുകളില്‍ ഹരിതപദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. ഉപയോഗം കഴിഞ്ഞശേഷം വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ ഉത്പന്നങ്ങള്‍ കുറച്ച് റെയില്‍വേ സ്റ്റേഷനുകളെ മാലിന്യമുക്തമാക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വൈകിട്ട് ആറിന് ശാന്തിഗിരിയിലെത്തിച്ചേര്ന്ന കേന്ദ്രമന്ത്രി സുരേഷ് പ്രഭു താമരപര്‍ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി അഭിവന്ദ്യ ശിഷ്യപൂജിതയെ ദര്‍ശിച്ച ശേഷമാണു ചടങ്ങിനെത്തിയത്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥലമെന്ന അനുഭവമാണ് തനിക്ക് ആശ്രമത്തിലെത്തിയപ്പോള്‍ അനുഭവപ്പെട്ടതെന്ന് സുരേഷ് പ്രഭു പറഞ്ഞു.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് ടാസ്ക് ഫോഴ്സ് ചെയര്മാന് ഡോ. എല്‍. വിജയകുമാര്‍, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, മാണിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയന്, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ വാജ്പേയ്, പഞ്ചായത്ത് അംഗങ്ങളായ ബാലമുരളി, സഹീറത്ത് ബീവി, സുധര്‍മ്മിണി, കോലിയക്കോട് മഹീന്ദ്രന്, ശരണ്യ, ദേവകി, ബിജു കൃഷ്ണന്, വിജയകുമാര്‍, വെഞ്ഞാറമ്മൂട് കോഓപറേറ്റീവ് പ്രസിഡന്റ് റ്റി. മണികണ്ഠന് നായര്‍, വികെഎല്‍ ഗ്രൂപ്പ് സിഇഒ എന്‍. അയ്യപ്പന്(റിട്ട. ഐഎഎസ്), മെയ്ക് ഇന്‍ കേരള ഡയറക്ടര്‍ മനോജ് വിശ്വന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മെയ്ക് ഇന്‍ കേരളയുടെ ഡയറക്ടര്‍മാരായ പി. ശിവശങ്കര്‍ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: