ശിവാകൈലാസ്
വിളപ്പില്‍ശാല: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി കുടുംബശ്രീ അംഗങ്ങള്‍ നല്കിയ പണം കാണാനില്ല. വിളപ്പില്‍ പഞ്ചായത്തിലെ മുന്നൂറോളം കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് ആയിരത്തില്‍പ്പരം അംഗങ്ങള്‍ നല്കിയ പണമാണ് പദ്ധതി മുടങ്ങിയിട്ടും തിരിച്ചു നല്‍കാത്തത്.
2007 ലാണ് ഓരോ കുടുംബശ്രീ അംഗങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് 33 രൂപ വീതം നല്‍കിയത്. സ്വകാര്യ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കുടുംബ ആരോഗ്യ സുരക്ഷയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇന്‍ഷുറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ വ്യവസ്ഥകളും ധാരണകളും തുടക്കത്തിലേ പാളി. അതോടെ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക അതാത് അംഗങ്ങള്‍ക്ക് തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം പഞ്ചായത്തുകള്‍ക്ക് 2008 ല്‍ തന്നെ പണം തിരിച്ചുകൊടുത്തു. എന്നാല്‍ ഒന്‍പതു വര്‍ഷം പിന്നിട്ടിട്ടും വിളപ്പില്‍ പഞ്ചായത്ത് ഈ പണം ഇതേവരെ മടക്കി നല്‍കിയില്ല.
പേയാട് എസ്ബിടിയിലുള്ള വിളപ്പില്‍ പഞ്ചായത്തിന്റെ അക്കൗണ്ടില്‍ ഈ പണം സ്ഥിര നിക്ഷേപമെന്നോണം കിടക്കുന്നതായാണ് സൂചന. കുടുംബശ്രീ അംഗങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഗുണഭോക്തൃ വിഹിതം ശേഖരിച്ച മറ്റ് പല പഞ്ചായത്തുകളും പദ്ധതി മുടങ്ങിയതോടെ പണം മടക്കിനല്കിയതായി അറിയുന്നു. വിളപ്പിലില്‍ പണം തിരിച്ചു ചോദിച്ചവരോട് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന ന്യായമാണ് പറയുന്നത്. നിത്യവൃത്തിക്കുപോലും ഗതിയില്ലാത്ത പാവങ്ങള്‍ അസുഖം വന്നാല്‍ സൗജന്യ ചികിത്സ കിട്ടുമെന്ന് വിചാരിച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പണം നല്‍കിയത്. സര്‍ക്കാരിന്റെ ആരോഗ്യ ചികിത്സാ കാര്‍ഡിനു പുറമെ ഇന്‍ഷുറന്‍സ് കാര്‍ഡുകൂടി ഉണ്ടെങ്കില്‍ വലിയ പ്രയോജനം കിട്ടുമെന്നും അവര്‍ കരുതി. ഇപ്പോള്‍ ഇന്‍ഷുറന്‍സുമില്ല മുടക്കിയ പണവുമില്ലെന്ന അവസ്ഥയിലാണ് കുടുംബശ്രീ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: