തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത കൂട്ടുകാരന്റെ ബൈക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊലക്കേസ് പ്രതി കഠിനംകുളം പോലീസ് സ്റ്റേഷനില്‍ എത്തി എസ്.ഐയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ കഠിനംകുളത്തെ പ്രാദേശിക നേതാവും മര്യനാട് സ്വദേശിയുമായ ആന്റോക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് സംഭവം. മദ്യപിച്ച് ബൈക്കോടിച്ചതിന് രണ്ടുപേരെ കഠിനംകുളം പൊലീസ് ബാറിന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരെ വിട്ടുകിട്ടാനായി കൂട്ടുകാരനായ ആന്റോയും കൂട്ടരും കഠിനംകുളം സ്റ്റേഷനിലെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. എന്നാല്‍ പിടിച്ചെടുത്ത ബൈക്കും കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. രേഖകള്‍ കൊണ്ടുവന്നാല്‍ മാത്രമേ വാഹനം വിട്ടുതരാന്‍ പറ്റുകയുള്ളുവെന്ന് പോലീസ് പറഞ്ഞുവെങ്കിലും ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെയാണ് ആന്റോ ഭീഷണി മുഴക്കിയത്.
ആന്റോയെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന അഡീഷണല്‍ എസ്.ഐ അരുണിന് നേരെ കൈ ചൂണ്ടി ഭീക്ഷണി മുഴക്കിയ ശേഷം മേശപ്പുറത്തുണ്ടായിരുന്ന റൈറ്റിംഗ് മറ്റും വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. സംഭവ സമയം സ്റ്റേഷനില്‍ പോലീസുകാര്‍ കുറവായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തുമെന്ന് മനസിലാക്കിയ ആന്റോ സ്ഥലം വിട്ടുകയായിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് വെട്ടുത്തുറ സ്വദേശിയായ ആള്‍ഡന്‍ ആന്റണിയെ കടപ്പുറത്ത് വച്ച് കൊലപ്പെടുത്തിയ കേസിലെ പത്താപ്രതിയാണ് ആന്റോയെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രിയ ഇടപെടല്‍ നടക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: