പാലാ: കടയം എല്‍പി സ്കൂള്‍ ജംഗ്ഷനില്‍ വാഹനഗതാഗത യോഗ്യമായ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
കടയം, തെങ്ങുംതോട്ടം മേഖലയെ പാലാ- പൊന്‍കുന്നം റോഡുമായി ബന്ധിപ്പിക്കുന്നതാണ് പാലം. നിലവില്‍ ഒരു മീറ്റര്‍ മാത്രം വീതിയുള്ള പാലത്തിലൂടെ കാല്‍നടയാത്രക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മാത്രമാണ് ഉപകരിക്കുന്നത്. പാലാ- പൊന്‍കുന്നം റോഡിന്റെ നവീകരണത്തോടെ വീതിയുള്ള പാലം നിര്‍മ്മിച്ചു നല്‍കാമെന്ന് അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായതോടെ ഒരു ജനതയുടെയാകെ പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്.
നിലവില്‍ പാലാ-പൊന്‍കുന്നം റോഡില്‍ കെഎസ്ടിപിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാലം നിര്‍മ്മിക്കുന്നതിന് കെഎസ്ടിപിയും അനുകൂലനിലപാടാണെടുത്തത്. എന്നാല്‍ നിര്‍മ്മാണചിലവ് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതോടെ പാലം നിര്‍മ്മാണത്തില്‍ നിന്നും കെഎസ്ടിപി പിന്മാറുകയാണെന്നാണ് അറിയുന്നത്. പാലം നിര്‍മ്മിക്കുമെന്ന വാഗ്ദാനം മൂലം പാലത്തിന്റെ മറുകരയിലുള്ളവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിരുന്നു. 4 മീറ്ററ് വീതിയുള്ള റോഡില്‍ പഞ്ചായത്ത് കോണ്‍ക്രീറ്റിംഗും പൂര്‍ത്തിയാക്കി വരുന്നതിനിടെയാണ് അധികൃതരുടെ പിന്മാറ്റം. പ്രദേശത്തെ 250 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പാലം. നിലവില്‍ കിലോമീറ്ററുകള്‍ കറങ്ങി കുറ്റില്ലാംപാലത്തിലൂടെയാണ് വാഹനങ്ങള്‍ മറുകരയിലെത്തുന്നത്.
അധികൃതരുടെ നിലപാടുമാറ്റത്തില്‍ പ്രതിഷേധിച്ച് 14ന് വൈകിട്ട് തെങ്ങുംതോട്ടം നിവാസികളുടെ നേതൃത്വത്തില്‍ പൊതുയോഗം ചേരുന്നതിന് പാലം സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.
16ന് കടയംഭാഗത്തു നിന്നും ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ പാലാ ആര്‍ഡിഒ ഓഫീസിലേക്ക് പ്രകടനവും പിക്കറ്റിംഗും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: