പാലാ: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവിനെ അതേ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ബൈക്കുമായി കടന്ന രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.
കടുത്തുരുത്തി ഞീഴൂര്‍ മാവേലില്‍ എബിന് ജെയിംസ് (20), ഞീഴൂര്‍ മരങ്ങോലി ചാരുപ്ലാക്കില്‍ ഡെന്നീസ് ജോണ്‍ (22) എന്നിവരാണ് പോലീസ് പരിശോധനക്കിടെ പാലായില്‍ പിടിയിലായത്. പാലാ അളനാട് തെങ്ങുംതോട്ടത്തില്‍ ശരത്തിന്റെ ബൈക്കാണ് ഇരുവരും ചോര്‍ന്ന് തട്ടിയെടുത്തത്.
കഴിഞ്ഞ 3ന് ഇലഞ്ഞി മുത്തോലപുരത്തിന് സമീപമായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ ശരത്ത് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ മുത്തോലപുരത്ത് വച്ച് ബൈക്ക് തെന്നിമറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു. ബൈക്ക് സമീപത്തെ പറമ്പിലേക്ക് ഉരുണ്ടുപോയി. സാരമായി പരുക്കേറ്റ ശരത്ത് ഒരുവിധം റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഈ സമയം ഇതുവഴി വന്ന എബിനും ഡെന്നീസും ചേര്‍ന്ന് ശരത്തിനെ സഹായിക്കുകയും ബൈക്ക് റോഡിലെത്തിക്കുകയും ചെയ്തു. ശരത്തിനെ ബൈക്കിന്റെ നടുക്കിരുത്തി മോനിപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനക്ക് ശേഷം ശരത്തിനെ സന്ദര്‍ശിച്ച ഇരുവരും ഇവരുടെ ബൈക്ക് അപകട സ്ഥലത്താണെന്നും അവിടേക്ക് പോകാന്‍ വണ്ടിക്കൂലിയായി 300 രൂപ വേണമെന്ന് ആവശ്യപ്പെടുകയും ശരത്തിന്റെ ബൈക്കിന്റെ താക്കോല്‍ വണ്ടിയുടെ ബാഗില്‍ ഇട്ടേക്കാമെന്നും പറഞ്ഞാണ് ഇരുവരും പുറത്തിറങ്ങി ബൈക്കുമായി കടന്നു കളയുകയായിരുന്നു.
രോഗിയെ ആശുപത്രിയിലെത്തിച്ചവരുടെ വിലാസം നല്കിയതും വ്യാജമായിരുന്നു. നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ ഗുജറാത്തിലേതുമായിരുന്നു. ശരത്ത് നല്കിയ പരാതിയില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി ഇരുവരും കറങ്ങി നടക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലയിറ്റും മാറ്റിയിരുന്നു. വ്യാഴാഴ്ച പാലാ മുണ്ടുപാലം ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലാകുന്നത്. വണ്ടിയുടെ ബുക്കും മറ്റ് രേഖകളും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നമ്പര്‍ വ്യാജമാണെന്നും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ചതാണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കോട്ടയം പോലീസ് ചീഫ് സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം സിഐ ബാബു സെബാസ്റ്റ്യന്‍, ഗ്രേഡ് എസ്ഐ മുരളി, ഷാഡോ പോലീസുകാരായ തോമസ് സേവ്യര്‍, ഷെറിന് തോമസ്, സിവില്‍ ഓഫാസര്മാരായ കൃഷ്ണകുമാര്‍, ആഷ് റ്റി. ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: