തിരുവനന്തപുരം: കേരളത്തിന്റെ റയില്‍വേ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ആദ്യ സഹകരണ സംയുക്ത കമ്പനി കേരളവുമായി ചേര്‍ന്നെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ 13 പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത സഹകരണ കമ്പനിയുടെ ധാരണാ പത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 17 സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ആദ്യം നടപ്പിലാക്കുക കേരളത്തിലായിരിക്കും. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇതോടെ വരും നാളുകളില്‍ കേരളത്തിന്റെ റെയില്‍വേ വികസനം കൂടുതല്‍ വേഗത്തിലാകും. കേരളം സാക്ഷരതയിലും സാമൂഹ്യ വികസനത്തിലും മുന്നിലാണെങ്കിലും വാണിജ്യവികസനത്തില്‍ ഏറെ പിന്നിലാണ്. അതിന് മാറ്റം വരണം. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ കഴിവുകള്‍ ബോദ്ധ്യപ്പെടുകയും അത്വാണിജ്യ വികസനത്തിന് ഉപയോഗപ്പെടുത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനുള്ള പദ്ധതികളും ആവഷ്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ കൂടാതെ, കൊല്ലം, എണാകുളം, പാലക്കാട് എന്നീ സ്റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തിരുവന്തപുരത്തുനിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. പുതുതായി സ്ഥാപിച്ച ട്രെയിന്‍ സമയ വിവരം നല്കുന്ന എല്‍ഇഡി ഡിസ്പ്ലേ, പ്രീപെയ്ഡ് ടാക്സി സംവിധാനം, കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുളള പാര്‍ക്കിംഗ് സംവിധാനം, പ്രീമിയം പാര്‍ക്കിംഗ്, എന്നിവയുടെ ഉദ്ഘാടനവും പുതിയ റണ്ണിംഗ്റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം, നവീകരിച്ച ബുക്കിംഗ് ഓഫീസിന്റെ സമര്‍പ്പണം, എസ്കലേറ്റര്‍, ലിഫ്റ്റ്, നടപ്പാലം എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിക്കലുമാണ് തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേസ്റ്റേഷനില്‍ മന്ത്രി നിര്‍വ്വഹിച്ചത്.
ഇതേചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൊല്ലം റെയില്‍വേസ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടത്തിന്റെ ശിലാസ്ഥാപനവും എറണാകുളം ഠൗണ്‍ സ്റ്റേഷനില്‍ പുതുതായി സജ്ജീകരിച്ച സോളിഡ് സ്റ്റേറ്റ് ഇന്ര്ലോക്കിംഗ് സംവിധാനത്തിന്റെ സമര്‍പ്പണവും സസ്യഭോജനശാലയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാലക്കാടിനും പൊള്ളാച്ചിക്കും ഇടയില്‍ പുതുതായി നിര്‍മ്മിച്ച ബ്രോഡ്ഗേജ് റെയില്‍പാത രാഷ്ട്രത്തിന് സമര്‍പ്പിക്കല്‍, പാലക്കാട് റയില്‍വേസ്റ്റേഷനില്‍ എസ്കലേറ്ററിന്റെയും ലിഫ്റ്റുകളുടെയും ഉദ്ഘാടനവും മന്ത്രി വീഡിയോകോണ്ഫറന്സിംഗിലൂടെ നടത്തി.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ദക്ഷിണ- പശ്ചിമ റെയില്‍ വേകള്ക്കു വേണ്ടിയുള്ള രണ്ട് കോച്ചുകള്‍ക്കും കേന്ദ്രമന്ത്രി വീഡിയോ സംവിധാനം വഴി പച്ചക്കൊടി കാട്ടി. ചടങ്ങില്‍ മുന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍, സി.പി നാരായണന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, തിരുവനന്തപുരം കോര്പ്പറേഷന് ഡെപ്യൂട്ടിമേയര്‍ രാഖിരവികുമാര്‍, ദക്ഷിണറെയില്‍വേ ജനറല്‍മാനേജര്‍ വസിഷ്ഠജോഹ്രി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: