കൊച്ചി: ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്സിലിംഗിനെന്ന് പറഞ്ഞത് വിളിച്ചു വരുത്തിയ ശേഷം പോലീസ് മുറയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. മുക്കാല്‍ മണിക്കൂറോളം കുട്ടിയോട് സംസാരിച്ച മനോരോഗ വിഭാഗത്തിലെ ഡോക്ടര്‍ കേസുമായി എന്തിനാണ് മുന്നോട്ട് പോകുന്നതെന്നും ചോദിച്ചു.
കോളേജില്‍ കുട്ടി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുന്നതിനിടയിലാണ് പ്രതികള്‍ക്ക് അനുകൂലമായി ഡോക്ടര്‍ സംസാരിച്ചത്. എസ്എഫ്ഐ നേതാവ് കിരണ്‍രാജ് ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ ഒളിവില്‍ പോകേണ്ടതല്ലെയെന്ന് ഡോക്ടര്‍ പെണ്‍കുട്ടിയോട് ചോദിച്ചതായി അമ്മ ജന്മഭൂമിയോട് പറഞ്ഞു. കുട്ടിയോട് സംസാരിച്ച ശേഷം അമ്മയോടും ഡോക്ടര്‍ അര മണിക്കൂറോളം സംസാരിച്ചു. അപ്പോഴും കേസുമായി മുന്നോട്ട് പോകാനാണോയെന്ന ചോദ്യമാണ് ഡോക്ടര്‍ ഉയര്‍ത്തിയത്.
ഇതോടെ അമ്മ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. ഡോക്ടര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടന്നും കേസിന്റെ കാര്യം ഡോക്ടര്‍ തീരുമാനിക്കണ്ടേ കാര്യമില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. പിന്നീട്ട് സഹോദരിയുമായി സംസാരിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് വിഷാദ രോഗമുള്ളതായി സംശയിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനിയാണ് തന്റെ അനുജത്തിയെന്നും അവര്‍ക്ക് യാതൊരു തരത്തിലുള്ള രോഗവും ഇല്ലെന്നും രോഗം വരുത്തി ത്തീര്‍ക്കാന്‍ നോക്കേണ്ടന്നും ഡോക്ടറോട് തുറന്നടിച്ചു. ഊര്‍ജ്ജസ്വലയായ വിദ്യാര്‍ത്ഥിനിയെ രോഗിയായി ചിത്രീകരിച്ച് പ്രതികളെ രക്ഷിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിന്റെ പിന്നില്‍.
ഡോക്ടറുടെ ഇടപെടല്‍ അതിരു കടന്നതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളും ബന്ധുക്കളും ആശുപത്രിയിലെ മറ്റുള്ളവരും രംഗത്ത് എത്തി. ഇതോടെ ഡോക്ടര്‍മാരുടെ സംഘം കൗണ്‍സിലിംഗ് അവസാനിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കൗണ്‍സിലിംഗ് നടത്താന്‍ വിദ്യാത്ഥിനിയെ ചികിത്സിക്കുന്ന പ്രധാന ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും സംശയമുണ്ട്. കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തുന്ന നീക്കത്തിനിടയിലാണ് ഡോക്ടര്‍മാരും രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ നേതാവ് കിരണ്‍രാജിനെ ഒന്നാം പ്രതിയാക്കി തൃപ്പുണിത്തുറ പോലീസ് കേസെടുത്തിട്ടുണ്ട്. മനു, അശ്വാന്ത്, ജോണി,അരുണ്‍കുമാര്‍,എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: