ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സോണിയയും രാഹുലും നല്കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികളെല്ലാം റദ്ദാക്കണമെന്ന ആവശ്യമാണ് പരമോന്നത നീതി പീഠം തള്ളിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ഉപാധ്യക്ഷന്‍ രാഹുല്‍ എന്നിവര്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതി നടപടി.
വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇരുവരെയും സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ഇരുവരും ഹാജരാകണം. വിചാരണ നടക്കുന്ന ഈ മാസം 20ന് പാട്യാല ഹൗസ് കോടതിയില്‍ ഇവര്‍ ഹാജരാകേണ്ടതില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും നല്കിയ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളും സുപ്രീം കോടതി നീക്കിയിട്ടുണ്ട്. ജസ്റ്റിസ് ജെ.എസ്. ഖേറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കട്ടെ. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ നീക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിചാരണക്കോടതിയുടെ നടപടികളെ സ്വാധീനിക്കാതിരിക്കാനാണിത്. സുപ്രീം കോടതി പറഞ്ഞു. കേസില്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉയര്‍ന്ന ധാര്‍മ്മിക മൂല്യം തകര്‍ന്നെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
സോണിയയും രാഹുലും നല്കിയ അപ്പീലുകള്‍ തള്ളിയ സുപ്രീം കോടതി ഇവര്‍ക്ക് എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തി.
നാഷണല്‍ ഹെറാള്‍ഡ് നടത്തിയിരുന്ന അസോസിയേറ്റഡ് ജേര്‍ണലിന് കോണ്‍ഗ്രസ് വായ്പ നല്കിയ നടപടിയില്‍ നിയമപ്രശ്നം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അടിയന്തരമായി കേള്‍ക്കണമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ഈ മാസം 12ന് കേസ് പരിഗണിക്കാമെന്നാണ് പരാതി നല്കിയ ഡോ.സുബ്രഹ്മണ്യന് സ്വാമി ആദ്യം സമ്മതിച്ചിരുന്നത്. എന്നാല്‍ ഈ മാസം 19 വരെ തനിക്ക് ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വാമി ഇപ്പോള്‍ പറയുന്നത്, സോണിയക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടികളുടെ സ്വത്ത് സോണിയയും രാഹുലും മോട്ടിലാല്‍ വോറയും ഓസ്കാര്‍ ഫെര്‍ണാണ്ടസും സുമന് ദുബൈയും സാം പിത്രോദയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നായിരുന്നു സ്വാമിയുടെ ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: