കണ്ണൂര്‍: മനോജ് വധക്കേസിന്റെ അന്വേഷണത്തില്‍ ശക്തവും നീതിയുക്തവുമായ നിലപാടുകളെടുത്ത അന്വേഷണ സംഘത്തിനെതിരെ ഭീഷണിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. എഡിറ്റോറിയല്‍ പേജിലാണ് സിബിഐ ഉദ്യോഗസ്ഥന്മാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത്. ”കാലം എന്നും ഇങ്ങിനെയായിരിക്കില്ലെന്നും മാറിവരുന്ന കാലം ഈ വഞ്ചനക്ക് സിബിഐ മേധാവികളെക്കൊണ്ടുതന്നെ ഉത്തരം പറയിപ്പിക്കുമെന്നും അവര്‍ അറിഞ്ഞിരുന്നാല്‍ നന്ന്. ഐപിഎസ് ഓഫീസറായ ലക്ഷ്മണക്കും മറ്റും ഉണ്ടായ അനുഭവം ഇപ്പോഴത്തെ സിബിഐ മേധാവികള്‍ക്ക് ഒരുപക്ഷേ അറിയുമായിരിക്കില്ല’ എന്നും ദേശാഭിമാനി ഭീഷണിപ്പെടുത്തുന്നു. ജയരാജന്റെ അറസ്റ്റ് മത നിരപേക്ഷതയുടെ അടിവേരറുക്കുമെന്നും ദേശാഭിമാനി പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജനെ കോടതി ഇടപെട്ട് ജയിലിലടക്കുമ്പോള്‍ എങ്ങിനെയാണ് മതനിരപേക്ഷതക്ക് വെല്ലുവിളിയാകുക എന്ന് ദേശാഭിമാനി വ്യക്തമാക്കുന്നില്ലെങ്കിലും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം കേരളത്തിന്റെ മതനിരപേക്ഷതക്ക് ഏറെ വെല്ലുവിളിയാണ് എന്നത് പൊതുസമൂഹത്തിന് വ്യക്തമാണ്. തലശ്ശേരിയില്‍ അബ്ദുള്‍ ഫസല്‍ എന്ന മുസ്ലീം ചെറുപ്പക്കാരനെ പെരുന്നാളിന്റെ തലേദിവസം സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയത് ജില്ലയില്‍ വ്യാപകമായ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് ജയരാജന്. തളിപ്പറമ്പ് പ്രദേശത്തുകൂടി യാത്രചെയ്യുകയായിരുന്ന പി.ജയരാജന്റെ വാഹനത്തിന് സമീപത്തുകൂടി ഓടിപ്പോയത് അരിയില്‍ ഷുക്കൂറാണെന്ന സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ പതിനേഴ്കാരനെ സിപിഎം സംഘം പരസ്യവിചാരണ നടത്തി കഴുത്തറുത്ത് കൊന്നത്. ഷുക്കൂര്‍ കേസില്‍ പി.ജയരാജനും പ്രതിയാണ്. ഒന്നിലധികം കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജന് ഇരുമ്പഴിക്കുള്ളിലായാല് നാട്ടില്‍ നിലനില്‍ക്കുന്ന മതനിപേക്ഷതക്ക് അത് മുതല്‍ക്കൂട്ടാവുകയാണ് ചെയ്യുക എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: