കണ്ണൂര്‍: ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളേജിനായി 100 കോടി വകയിരുത്തിയത് ഏറെ പ്രതിക്ഷയുണര്‍ത്തുന്നു. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയിച്ച് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും യാഥാര്‍ത്ഥ്യമാകാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏതു രീതിയിലുള്ള ഏറ്റെടുക്കലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന പരാമര്‍ശങ്ങളൊന്നും ബജറ്റില്‍ ഇല്ലാത്തതും നിരാശക്ക് കാരണമായിട്ടുണ്ട്. സഹകരണ മേഖലയിലുള്ള ഈ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിരവധി തവണ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ നടന്ന ജന സമ്പര്‍ക്ക പരിപാടിയിലും മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള പ്രഖ്യാപനവും ഉണ്ടായിരുന്നു. ഹൈക്കോടതിയില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും വിവിധ വകുപ്പുകളുടെ പരിശോധന നടത്തി പരിയാരത്തെ ആസ്തി ബാധ്യതകള്‍ കണക്കാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ അനിശ്ചിതമായി നീണ്ടുപോവുകയാണുണ്ടായത്. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുളള ഒത്തുകളിയാണ് ഇതിന് പിന്നിലുളളതെന്ന് വ്യാപകമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ഗവണ്മെന്റ് പദ്ധതി പരിയാരം ഏറ്റെടുക്കുന്നതോടു കൂടി യാഥാര്ത്ഥമയാകുമെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ന് ജില്ലയില്‍ അത്യാധുനിക സംവിധാനത്തോടി കൂടിയുളള സര്‍ക്കാര്‍ ആശുപത്രികളില്ലാത്തതിനാല്‍ നൂറു കണക്കിന് രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ ഇടത്-വലത് മുന്നണികളുടെ നേതൃത്വത്തിലുള്ള നിരവധി സഹകരണ ആശുപത്രികളെ സഹായിക്കലാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിന് നിലവിലുള്ള ബാധ്യതകള്‍ക്ക് പുറമേ അധിക ജീവനക്കാരാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സമായി നിന്നിരുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ മാത്രമേ പരിയാരത്ത് നിലനിര്‍ത്താനാവൂ എന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്നും ഏറ്റെടുക്കല്‍ നിയമ തടസ്സങ്ങള്‍ക്ക് വഴിവെക്കുമെന്നും കണ്ടെത്തിയതാണ് സര്ക്കാന് നടപടി വൈകാന്‍ കാരണമെന്ന് പറയപ്പെടുന്നു. പരിയാരത്ത് ഭരണം കയ്യാളുന്ന സിപിഎം നിരവധി നിയമനങ്ങളാണ് ഇവിടെ നടത്തിയിട്ടുളളത്. അതിനിടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കി തിരുവന്തപുരം ശ്രീ ചിത്ര ആശുപത്രിയുടെ മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുളള ആലോചനയും നടന്നുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. സ്വയം ഭരണ സ്ഥാപനമാക്കി മാറ്റിയാല്‍ സംസ്ഥാന ഫണ്ടിന് പുറമേ കേന്ദ്ര ഫണ്ടും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: