പാനൂര്‍: പി.ജയരാജന് ഒടുവില്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ ഒളിച്ചോട്ടത്തിനു പരിസമാപ്തിയായിരുന്നു ഇന്നലെ. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ ആശുപത്രിവാസ നാടകം അവസാനിപ്പിച്ച് കോടതിയില്‍ കീഴടങ്ങുകയായിരുന്നു പി.ജയരാജന്. കൊല്ലാനും കൊല്ലിക്കാനും സ്വയംപ്രഖ്യാപിത നാട്ടുരാജാവായി വാണരുളിയ അതികായന്റെ പതനത്തിനു പിന്നില്‍ ഒരുപാടു കുടുംബങ്ങളുടെ കണ്ണീരിന്റെ നനവുണ്ട്. കതിരൂര്‍ മനോജിനെ കൊല്ലാന്‍ ആയുധം നല്കി തന്റെ ഉറ്റമിത്രമായ വിക്രമനെ പറഞ്ഞുവിട്ടത് ജയരാജനാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കതിരൂരെന്ന രാവണന്‍കോട്ടയില്‍ അക്രമത്തിലൂടെ തന്‍പ്രമാണിത്തം കാട്ടിയ കാട്ടാളഭരണരീതിയെ ചെറുത്തു നിന്ന ആര്‍എസ്എസ് സ്വയംസേവകനായിരുന്നു കതിരൂര്‍മനോജ്. മനോജിനെ ഇല്ലായ്മ ചെയ്യണമെന്നത് പി.ജയരാജന്റെ മാത്രം ആവശ്യമായിരുന്നു. 1997 മുതല്‍ മനോജിന്റെ രക്തത്തിനായി ദാഹിച്ചു നടന്ന ഈ നേതാവ് തികച്ചും സമാധാനം നിലനില്‍ക്കുന്ന സമയത്ത് 2014 സെപ്തംബര്‍ 1 ന് വിക്രമനെന്ന കൊടുംക്രിമിനലിനെ ഉപയോഗിച്ച് മനോജിനെ ബോംബേറിഞ്ഞ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.പി.ജയരാജന് ഇദംപ്രഥമായി നടത്തിയ അരുംകൊലയല്ല മനോജിന്റെത്. ജില്ലയ്ക്കകത്തും പുറത്തും നിരവധി കൊലപാതകങ്ങള്‍ക്ക് പി.ജയരാജന് കാരണഭൂതനായിരുന്നു. 1994ല്‍ കൂത്തുപറമ്പ് ടൗണില്‍ വെച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് പിപി.മോഹനന്, 2013ല്‍ തളിപ്പറമ്പിലെ യൂത്ത്ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ വധങ്ങളില് പ്രതിയായ പി.ജയരാജന് മറ്റു കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടത് അധികാരത്തിന്റെ ഇടപെടലിലായിരുന്നു. 1999 ല്‍ നടന്ന കെ.ടി.ജയകൃഷ്ണന് വധത്തിലെ പ്രധാനസൂത്രധാരനായിരുന്നു ഇയാള്‍. 2012ല്‍ വടകര ഒഞ്ചിയത്തു കൊല്ലപ്പെട്ട ടി.പി.വധത്തിലും ആസൂത്രണബുദ്ധി പി.ജയരാജന്റേതായിരുന്നു. ഈ കേസുകളില്‍ സിബിഐ അന്വേഷണം വന്നാല്‍ അണിയറ രഹസ്യങ്ങള്‍ വ്യക്തമാവുക തന്നെ ചെയ്യും.
എതിരാളികളെ ആശയപരമായി നേരിടാതെ സായുധമായി നേരിടുകയെന്ന പ്രാകൃതശൈലിയാണ് ജയരാജന് പിന്തുടര്ന്നത്. അതിനാല്‍ തന്നെ സിപിഎം പ്രവര്‍ത്തകരായ യുവാക്കളില്‍ വന്‍സ്വാധീനമുണ്ടാക്കാനും ഇയാള്‍ക്കു സാധിച്ചു. 1999 ല്‍ നടന്ന അക്രമത്തില്‍ രക്ഷപ്പെട്ട പി.ജയരാജന് കതിരൂരെന്ന രാവണന് കോട്ടയില്‍ നിന്നും ഓടിയൊളിച്ച് പാട്യം ഓട്ടച്ചിമാക്കൂലില്‍ താമസിച്ചു കൊണ്ടായിരുന്നു പിന്നീട് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. 1999 ഡിസംബര്‍ 1 ന് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ കൊല്ലാനായി വിക്രമന്, പ്രഭുലാല്‍, ടി.കെ.രജീഷ് എന്നിവരെ ആയുധം നല്കി അയച്ച് തുടങ്ങിയ കുരുതിയില് പിടഞ്ഞു വീണത് നിരവധി ജീവനുകളായിരുന്നു. രണ്ടായിരത്തില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ഒന്നാം ബലിദാനദിന പരിപാടി കഴിഞ്ഞ് പാനൂരില്‍ നിന്നും മടങ്ങി പോകുന്ന ബസുകള്‍ക്ക് നേരെ അക്രമമുണ്ടായതും ഓട്ടച്ചിമാക്കൂലില്‍ വെച്ചായിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലും നിരപരാധികളായ ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടു. അണിയറയില്‍ അക്രമത്തിന്റെ ശകുനിവേഷമണിഞ്ഞ് പി.ജയരാജന് നടത്തിയ കരുനീക്കങ്ങള്‍ താഴെത്തട്ടില്‍ പ്രാവര്‍ത്തികമാക്കപ്പെടുകയായിരുന്നു. 1999തിനു ശേഷമുളള രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിച്ചാല്‍ പി.ജയരാജന്റെ പങ്ക് എന്തെന്ന്് തെളിയും. മനോജിന്റെ കൊല ആസൂത്രണം ചെയ്യുന്ന വേളയില്‍ തന്നെ രോഗികള്‍ക്കായി ഐആര്‍പിസി പദ്ധതി, കണ്ടല്‍കാടുകള്‍, പുഴകള്‍ സംരക്ഷിക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ധ പദ്ധതി, വിഷമില്ലാത്ത പച്ചക്കറി കൃഷി തുടങ്ങിയ പരിപാടികളുമായി മുന്നോട്ടൂ നീങ്ങാന്‍ പി.ജയരാജന് ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇത്തരം സേവനം ചൂണ്ടിക്കാണിച്ചാണ് പി.ജയരാജന്റെ അഭിഭാഷകന് ജാമ്യത്തിനായി വാദിച്ചത്. അത്രയ്ക്ക് ആലോചിച്ചാണ് മനോജിനെ വകവരുത്താനായി കരുക്കള്‍ നീക്കിയത്. എന്നാല്‍ കാര്യക്ഷമമായ അന്വേഷണവും പിന്നീട് സിബിഐ കേസേറ്റെടുത്തതും സിപിഎമ്മിന്റെ കുടിലതയ്ക്ക് തിരിച്ചടിയായി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ച് സിബിഐ നടത്തിയ അന്വേഷണപാടവത്തില്‍ രക്ഷയില്ലാതെ കോടതിയില്‍ ഹാജരായ പി.ജയരാജന്റെ ശിഷ്ടകാലം ജയിലറയില്‍ തന്നെയാകണമെന്ന് ജില്ലയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നു. ഇനിയൊരു കുടുംബത്തില്‍ നിന്നും ദീനരോധനങ്ങള്‍ ഉയരാതിരിക്കാന്‍ കൊലയാളി നേതൃത്വങ്ങള്‍ നിയമത്തിനു മുന്നില്‍ എത്തുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: