പത്തനാപുരം: അമിതമായി തടി കുത്തിനിറച്ച് ലോറികളില്‍ കൊണ്ടു പോകുന്നത് പൊതുനിരത്തുകളില്‍ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. പാതയോരങ്ങളിലെ വൈദ്യുതികമ്പികളില്‍ തട്ടിയാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.
വീതികുറഞ്ഞ ഗ്രാമീണപാതകളില്‍ ലോറികളുടെ ക്യാബിന് മുകളില്‍ തടികയറ്റി വരുന്ന ലോറികള്‍ വൈദ്യുതികമ്പികളും ടെലഫോണ്‍ കേബിളുകളും നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. നാളുകള്‍ക്ക് മുന്‍പ് ഇത്തരം ലോറികള്‍ പുന്നല, ചാച്ചിപ്പുന്ന എന്നീ ഭാഗങ്ങളില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. കഴിഞ്ഞദിവസം അമിതമായി തടി കുത്തിനിറച്ചു പത്തനാപുരം ടൗണില്‍ കൂടി പോയ ലോറി ലൈന്കമ്പികളില് കുരുങ്ങി ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടാവുകയും തീപ്പൊരി ചിതറുകയും ചെയ്തു. ഇത് ഏറെനേരം ഗതാഗത സ്തംഭനത്തിനും കാരണമായി. 15 ടണ്‍ ലോഡു കയറ്റാവുന്ന വാഹനങ്ങളില്‍ പോലും 22 ടണില്‍ കൂടുതലാണ് കയറ്റുന്നത്. പൊതുനിരത്തുകളില്‍ ഇത്തരം കാഴ്ചകള്‍ പതിവായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: