കുന്നത്തൂര്‍: പിണറായി വിജയന് നയിക്കുന്ന നവകേരളാ മാര്‍ച്ചിനെ കുന്നത്തൂരില്‍ സ്വീകരിച്ചത് മദ്യപിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട അണികള്‍. ഇതില്‍ ക്ഷുഭിതനായ പിണറായി നേതാക്കളോട് തട്ടികയറുകയും പൊതുവേദിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
മാര്‍ച്ച് എത്തുന്നതിന് മുമ്പ് തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിവറേജസ് ഷാപ്പിലേക്ക് ഒഴുകി. മദ്യപിച്ച് മദോന്മത്തരായ പ്രവര്‍ത്തകരില്‍ ചിലര്‍ ഇരുചക്രവാങ്ങങ്ങളില് മൂന്നും നാലും പേരുമായി റോഡുകളിലൂടെ അപകടമായ രീതിയില്‍ പാഞ്ഞ് ഗതാഗത തടസം വരെയുണ്ടാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് തയാറായതുമില്ല. പിണറായി വിജയന് എത്തുന്നതിന് മുമ്പ് എംബി രാജേഷ് പ്രസംഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ അത് തടസ്സപ്പെടുത്തി ആര്‍ത്തുവിളിക്കുകയും ബാന്റ്കൊട്ടുകയും ചെയ്തു. അഞ്ച് തവണ പ്രസംഗം എം.ബി.രാജേഷിന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. പ്രവര്‍ത്തകരുടെ ബഹളം കാരണം രാജേഷിന് പ്രസംഗം പകുതിയില്‍ നിര്‍ത്തേണ്ടി വന്നു. എട്ടുമണിക്ക് ശേഷമാണ് പിണറായി കുന്നത്തൂരിലേക്ക് എത്തുന്നത്. രണ്ട് നിരയായി ഗതാഗതതടസം ഉണ്ടാകാതെ അകമ്പടി വാഹനങ്ങള്‍ നീങ്ങണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും യാത്ര കുന്നത്തൂര്‍ പാലം കഴിഞ്ഞതോടെ അണികളുടെ നിയന്ത്രണം നേതാക്കള്‍ക്ക് നഷ്ടപ്പെട്ടു. പിണറായിക്ക് അകമ്പടി സേവിച്ച ഇരുചക്രവാഹനത്തിലെ പ്രവര്‍ത്തകര്‍ റോഡില്‍ അഴിഞ്ഞാടി. സകല ഗതാഗത നിയമങ്ങളും തെറ്റിച്ച് എതിരെ വരുന്ന യാത്രക്കാരെ കൂകിവിളിച്ച് മാര്‍ഗ തടസം സൃഷ്ടിച്ച് മുന്നോട്ട് നീങ്ങി. പിണറായി പല തവണ താക്കീത് ചെയ്തെങ്കിലും അവര്‍ അത് ചെവികൊണ്ടില്ല. തുടര്‍ന്ന് സ്വീകരണവേദിയായ ശാസ്താംകോട്ടയിലെത്തിയ പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച ലോക്കല്‍ നേതാക്കളുടെ കൈ തട്ടിമാറ്റി നേരെ മൈക്കെടുത്ത് അണികളെ ശകാരിക്കുകയായിരുന്നു. അണികളെ നിയന്ത്രിക്കാന്‍ കഴിയാത്തത് നേതാക്കളുടെ കുഴപ്പമാണ്. അച്ചടക്കം നഷ്ടപ്പെട്ടിരിക്കുന്നു. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ എതിരാളികള്‍ പോലും ചെണ്ടകൊട്ടി അത് തടസപ്പെടുത്താറില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇവിടെ നടന്നത്. പ്രവര്‍ത്തകരുടെ അലങ്കോലപ്രകടനം കാരണം യാത്രയുടെ ഉദ്ദേശ ലക്ഷ്യം തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പിണറായി പറഞ്ഞു. കുന്നത്തൂരിലെ പരിപാടി അലോങ്കോലമായെന്ന പിണറായി തന്നെ പറയുകയായിരുന്നു. എന്നാല്‍ പിണറായിയുടെ ഈ പരാമര്‍ശം വിഎസ് പക്ഷം മുതലാക്കുന്നുണ്ട്. പിണറായിക്ക് മേല്‍കൈ ഉള്ള കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതാക്കള്‍ക്കെതിരെ വിഎസ് പക്ഷം ഈ സംഭവം ആയുധമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: